കൊച്ചി: ആലുവയിൽ വൻ സ്പിരിറ്റ് വേട്ട. കള്ള് ഷാപ്പിന് പിന്നിലെ ഭൂഗർഭടാങ്കിൽ സംഭരിച്ച നിലയിൽ 2000 ലിറ്റർ സ്പിരിറ്റ് പിടികൂടി. ആലുവ മംഗലപുഴ പാലത്തിന്റെ സമീപമുള്ള സുനി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കള്ള്ഷാപ്പ്. ഷാപ്പിന്റെ ഉള്ളിൽ മണ്ണെടുത്ത് ടാങ്കിറക്കിയാണ് സ്പിരിറ്റ് സംഭരിച്ചിരുന്നത്. തിരുവനന്തപുരത്തെ സ്റ്റേറ്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എൻഫോഴസ്‌മെന്റിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
സിഐ ടി. അനിൽകുമാർ, സി.ഐ സദയകുമാർ, സി.ഐ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ലൈസൻസുളള മദ്യഷാപ്പിൽ നിന്നാണ് സ്പിരിറ്റ് പിടിച്ചത്. മദ്യത്തിൽ ചേർക്കാനാണ് ഈ സ്പിരിറ്റ് സൂക്ഷിച്ചതെന്നാണ് പ്രാഥമിക വിവരം. കള്ള് ഷാപ്പിലെ ഒരു മുറിയിൽ തറ കുത്തിപ്പൊളിച്ച് അറ ഉണ്ടാക്കി അതിൽ വലിയ ടാങ്ക് ഇറക്കിവെച്ചാണ് സ്പരിറ്റ് സൂക്ഷിച്ചിരുന്നത്.
ഈ മുറിയിലേക്ക് വാതിൽ ഇല്ലായിരുന്നു. വാതിൽ ഇല്ലാത്ത ഈ മുറിയിൽ രഹസ്യ അറയ്‌ക്ക് മുകളിൽ അക്രിസാധനങ്ങൾ ഇട്ട് മൂടിയനിലയിലായിരുന്നു. മുറിയിലെ ഭിത്തി പൊളിച്ചാണ് എക്‌സൈസ് ഉദ്യേഗസ്ഥർ അകത്ത് കടന്നത്. ടാങ്കിൽ ശേഖരിച്ചിരിക്കുന്ന സ്പിരിറ്റ് ആവശ്യത്തിന് പൈപ്പ് വഴി പുറത്തെടുക്കുകയായിരുന്നു ചെയ്തിരുന്നത്. ടാങ്കിന്റെ പഴക്കം കണ്ടിട്ട് വളരെ നാളായി ഇവർ ഉപയോഗിച്ചുവെന്ന് മനസിലാക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Comments