ലക്‌നൗ : 1980 കളിൽ നടന്ന ക്ഷേത്രം പൊളിക്കലുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കാൺപൂരിലെ ഡോക്ടർ ബേരി ചൗരയിൽ സ്ഥിതി ചെയ്തിരുന്ന രാം ജാനകി ക്ഷേത്രം ഒരു പാകിസ്താനി പൗരൻ വിൽപ്പന നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുക്താർ ബാബ എന്നയാൾക്കാണ് ക്ഷേത്രം വിറ്റത്. ഇയാളത് പൊളിച്ച് ബിരിയാണി കടയാക്കി മാറ്റിയെന്നും കാൺപൂർ ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ നടപടി എടുക്കാനൊരുങ്ങുകയാണ് ഭരണകൂടം.
നഗരത്തിലെ ക്ഷേത്രങ്ങളുടെ അവശേഷിപ്പുകളുമായി ബന്ധപ്പെട്ട് കാൺപൂർ ഭരണകൂടം നടത്തിയ പരിശോധനയിലാണ് പൊളിച്ച് കളഞ്ഞ രാം ജാനകി ക്ഷേത്രത്തെപ്പറ്റി കൂടുതൽ കണ്ടെത്തൽ നടത്തിയത്. പാകിസ്താനി പൗരൻ ക്ഷേത്രം മുക്താർ ബാബയ്‌ക്ക് വിൽക്കുകയും അയാളത് പൊളിച്ച് കളയുകയും ചെയ്തു. ക്ഷേത്രത്തിലെ ഓരോ കല്ലുകളും പൊളിച്ച് അയാളത് ബാബ ബിരിയാണിക്കടയാക്കി മാറ്റുകയും ചെയ്തു. സമീപ പ്രദേശത്ത് താമസിച്ചിരുന്ന ഹിന്ദു കുടുംബങ്ങളെയും മുക്താർ ബാബ അവിടെ നിന്നും തുരത്തിയിരുന്നു എന്നാണ് വിവരം. പതിനെട്ടോളം ഹിന്ദു കുടുംബങ്ങളാണ് അവിടെ താമസിച്ചിരുന്നത്.
മുക്താർ ബാബയ്‌ക്കെതിരെ ശത്രു സമ്പതി സംരക്ഷൻ സംഘർഷ് സമിതി കഴിഞ്ഞ വർഷം പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് അന്നത്തെ ജില്ലാ മജിസ്ട്രേറ്റ് ജോയിന്റ് മജിസ്ട്രേറ്റിനോട് ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കാൺപൂർ ജില്ലാഭരണകൂടം അന്വേഷണം നടത്തിയത്.















