ന്യൂഡൽഹി: ഗ്യാൻവ്യാപി മസ്ജിദ് കേസ് വാരണാസി ജില്ലാകോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ്. സിവിൽകോടതി നടപടികൾ നിർത്തിവെയ്ക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.മതസ്ഥാപനത്തിന്റെ സ്വഭാവം പരിശോധിക്കാനുള്ള സർവ്വെയ്ക്ക് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.
സർവ്വേയ്ക്കെതിരായി മസ്ജിദ് കമ്മിറ്റി നല്കിയ ഹർജിയാണ് കോടതി പരിഗണിച്ചത്. മൂന്നു നിർദ്ദേശങ്ങൾ ജസ്റ്റിസ് ചന്ദ്രചൂഡ് മുന്നോട്ട് വച്ചു. ഒന്നും അംഗീകരിക്കാനാകില്ലെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി. നിലവിലെ കോടതി ഉത്തരവ് നല്കുക, കോടതി നടപടികൾക്കുള്ള സ്റ്റേ തുടരുക, ജില്ല കോടതിക്കു വിടുക എന്നിവയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ.
സർവ്വേ കമ്മീഷൻ റിപ്പോർട്ട് ചോർത്തരുതെന്ന് കോടതി നിർദ്ദേശിച്ചു. മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന റിപ്പോർട്ട് മസ്ജിദ് കമ്മിറ്റി തള്ളി. കണ്ടത് ജലധാരയെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു. ഈ വാദത്തെ ഹിന്ദുസ്ത്രീകളുടെ അഭിഭാഷകൻ എതിർത്തു. പരാതി പരിഗണിക്കാൻ നിയമപരമായ വിലക്കുണ്ടായിരുന്നോ എന്നത് ആദ്യം കേൾക്കാൻ വിചാരണകോടതിയോട് പറയാമെന്ന് സുപ്രീം കോടതി അറിയിച്ചു.
വാരാണസി കോടതിയിൽ മസ്ജിദിനായി അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മറ്റിയാണ് എതിർകക്ഷി. അഞ്ചുവനിതകളാണ് ശൃംഗാർഗൗരീ പ്രതിഷ്ഠയിൽ ആരാധന നടത്തണമെന്നും ശിവലിംഗ-നന്ദി വിഗ്രഹ ദർശനം നടത്തണമെന്നുമുള്ള അവകാശം ഉന്നയിച്ച് കേസ് നൽകിയത്.
Comments