മുംബൈ: മകളെ കൊലപ്പെടുത്തിയെന്ന കേസിൽ ആരോപണ വിധേയയായ മുൻ മാദ്ധ്യമപ്രവർത്തക ഇന്ദ്രാണി മുഖർജി (50) ജയിലിൽ നിന്നും പുറത്തിറങ്ങി. ഷീന ബോറ വധക്കേസിൽ അമ്മയായ ഇന്ദ്രാണിക്ക് ജാമ്യം ലഭിച്ചതോടെയാണ് ആറര വർഷത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയത്. ബുധനാഴ്ചയായിരുന്നു സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
എനിക്കിപ്പോൾ തുറന്ന ആകാശം കാണാം. വളരെ ആശ്വാസം തോന്നുന്നുണ്ടെന്നും ഇനിയുള്ള നടപടികളെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇന്ദ്രാണി മുഖർജി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ജയിലിൽ നിന്ന് ഒരുപാട് പഠിക്കാൻ കഴിഞ്ഞു. അടുത്ത അഭിമുഖത്തിൽ ജയിൽ ജീവിതത്തെക്കുറിച്ച് വിശദമാക്കുന്നതാണ്. സഹാനുഭൂതിയിലും ക്ഷമയിലും വിശ്വസിക്കുന്നുവെന്നും ഇന്ദ്രാണി മുഖർജി പറഞ്ഞു.
രണ്ടാഴ്ചക്കുള്ളിൽ ജാമ്യത്തുകയായ രണ്ട് ലക്ഷം രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ഇന്ദ്രാണിക്ക് കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും അനുമതി കൂടാതെ രാജ്യം വിട്ട് പോകരുതെന്നും നിർദേശമുണ്ട്. ആറര വർഷമായി ജയിൽ വാസം തുടരുന്നു എന്നതിനാലും കേസിന്റെ വിചാരണ പൂർത്തിയാകാൻ കാലതാമസം എടുക്കുമെന്നതിനാലുമാണ് ഇന്ദ്രാണിക്ക് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഷീന ബോറ വധക്കേസിൽ പ്രധാന പ്രതിയാണ് ഇന്ദ്രാണി മുഖർജി. അവരുടെ മുൻ വിവാഹത്തിലുണ്ടായ മകളായിരുന്നു ഷീന. 2012ലായിരുന്നു 24-കാരിയായ മകളുടെ കൊലപാതകം നടന്നത്. മുംബൈയിൽ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും കുഴിച്ചിട്ട നിലയിൽ ഷീനയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവറും കേസിൽ പ്രതികളായിരുന്നു. ഇവരുടെ സഹായത്തോടെ ഇന്ദ്രാണി മുഖർജി കൊലപാതകം നടത്തിയെന്നാണ് കേസ്. ഇതിന്റെ ഭാഗമായി 2015ലാണ് ഇന്ദ്രാണി മുഖർജി ജയിലിലായത്.
Comments