ന്യൂഡൽഹി: ഫോണിൽ സേവ് ചെയ്യാത്ത നമ്പറിൽ നിന്ന് കോളുകൾ വന്നാൽ ആരാണ് വിളിച്ചതെന്നറിയാൻ ഇനി ട്രൂകോളർ പോലുള്ള ആപ്പുകളുടേയോ സൈബർ വിദഗ്ധന്റെയോ സഹായം തേടേണ്ടി വരില്ലെന്ന് ട്രായ്. നമ്പറിന് പകരം വിളിക്കുന്നയാളുടെ പേര് ഫോൺ സ്‌ക്രീനിൽ തെളിയുന്നത് കാണാൻ ഇനി കാത്തിരിക്കേണ്ടി വരില്ലെന്നാണ് റിപ്പോർട്ടുകൾ.
വിളിക്കുന്നയാൾ സിം എടുക്കാൻ നൽകിയ രേഖയിലെ പേരാവും ഇനി തെളിയുക.ടെലികോം വകുപ്പിൽ നിന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് ഇത് സംബന്ധിച്ച നിർദ്ദേശം ലഭിച്ചു. ഇത് സംബന്ധിച്ച് കൂടിയാലോചന ഉടൻ ആരംഭിക്കുമെന്ന് ട്രായ് ചെയർമാൻ പിഡി വഗേല വ്യക്തമാക്കി.
ടെലികോം വകുപ്പ് മാനദണ്ഡങ്ങൾ പ്രകാരം മൊബൈൽ കമ്പനികൾ ചെയ്യുന്ന കെവൈസി രേഖകളിലെ പേരാണ് ഫോൺ സ്‌ക്രീനിൽ ദൃശ്യമാകുകയെന്നും വഗേല വ്യക്തമാക്കി. ഫോൺ വിളിക്കുന്നയാളെ തിരിച്ചറിയുന്ന ട്രൂകോളർ പോലുള്ള ആപ്പുകളേക്കാൾ കൃത്യതയും സുതാര്യതയും വിളിക്കുന്നവരെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കും.
സ്പാം കോളുകളും സന്ദേശങ്ങും തടയാൻ ബ്ലോക്ക് ചെയിൽ സാങ്കേതിക വിദ്യയും ട്രായ് നടപ്പിലാക്കിയിട്ടുണ്ട്. പുതിയ സംവിധാനം വരുന്നതോടെ ഫോൺ വിളികൾ വഴിയുള്ള തട്ടിപ്പുകൾക്ക് അവസാനമുണ്ടാകുമെന്നാണ് കരുതുന്നത്.
Comments