പനാജി : ഹൈന്ദവ സംസ്‌കാരം ഇല്ലാതാക്കാൻ വേണ്ടി പൊളിച്ച് കളഞ്ഞ എല്ലാ ക്ഷേത്രങ്ങളും പുനർനിർമ്മിക്കണമെന്ന ആവശ്യവുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവയിൽ പോർച്ചുഗീസുകാർ നശിപ്പിച്ച ക്ഷേത്രങ്ങൾ നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രമോദ് സാവന്തിന്റെ നിർണായക പ്രഖ്യാപനം.
450 ഓളം വർഷം പോർച്ചുഗീസുകാർ രാജ്യം ഭരിച്ചപ്പോൾ അവർ ഹിന്ദു സംസ്‌കാരത്തെ ഇല്ലാതാക്കി, നിരവധി ആളുകളെ മതപരിവർത്തനത്തിന് ഇരയാക്കി. ഗോവയിലെ ക്ഷേത്രങ്ങൾ അവർ പൊളിച്ച് കളഞ്ഞു. ഇതെല്ലാം തിരിച്ച് പിടിക്കാനാണ് തീരുമാനം. അവർ നശിപ്പിച്ച എല്ലാ ക്ഷേത്രങ്ങളും പുനർനിർമ്മിക്കുമെന്ന് സാവന്ത് ഉറപ്പ് നൽകി. അതിൽ ഒരു തെറ്റുമില്ലെന്നും, ക്ഷേത്ര നവീകരണത്തിനായി ബജറ്റിൽ ഫണ്ട് വകയിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബീച്ചുകൾ കൂടാതെ ഗേവയിലെ ഉൾപ്രദേശങ്ങളിൽ സാംസ്‌കാരികവും ആത്മീയവുമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ക്ഷേത്രങ്ങൾ സന്ദർശിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഓരോ ഗ്രാമത്തിലും നിരവധി ക്ഷേത്രങ്ങളുണ്ട്. ഗോവയിലെ കടൽത്തീരത്തിന്റെ ഭംഗിയിൽ നിന്ന് ഇനി ആളുകളെ പൗരാണിക നിർമ്മിതികളായ ക്ഷേത്രങ്ങളിലേക്കാണ് കൊണ്ടുപോകേണ്ടത് എന്നും സാവന്ത് പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് ഗോവയിൽ വർഷങ്ങളായി നടപ്പിലാക്കിക്കൊണ്ടുവരുന്ന നയമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഗോവ വിമോചിതമായത് മുതൽ ഏകീകൃത സിവിൽ കോഡ് പിന്തുടരുന്നുണ്ടെന്ന് അഭിമാനത്തോടെ പറയാനാകും. മറ്റെല്ലാ സംസ്ഥാനങ്ങളും ഏകീകൃത സിവിൽ കോഡ് പിന്തുടരണമെന്നും മറ്റ് മുഖ്യമന്ത്രിമാരുമായും ഇത് ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോവയുടെ വിമോചനം വൈകാൻ കാരണം അന്നത്തെ സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 1947-ൽ ഇന്ത്യയ്‌ക്ക് സ്വതന്ത്ര്യം ലഭിച്ചു. എന്നാൽ 1961-ലാണ് ഗോവ വിമോചനം നേടിയെടുത്തത്. ഈ 14 വർഷത്തെ കാലതാമസത്തിന് ആരാണ് ഉത്തരവാദിയെന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നു. ഗോവയുടെ വിമോചനത്തിനായി രാജ്യമെമ്പാടുമുള്ള ആളുകൾക്ക് പോർച്ചുഗീസുകാരിൽ നിന്ന് വെടിയുണ്ടകൾ ഏൽക്കേണ്ടിവന്നു. ഇത് തുറന്ന വേദിയിൽ ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.
2012 മുതൽ നിരോധിച്ച ഖനനം സംസ്ഥാനത്ത് പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങളും സർക്കാർ നടത്തിവരികയാണെന്ന് സാവന്ത് പറഞ്ഞു.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനം സ്വയം പര്യാപ്തമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments