പെരുങ്ങോട്ടുകുറിശ്ശി; പൊതുവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് കോൺഗ്രസിൽ നിന്ന് രാജിവെച്ച മുൻ എംഎൽഎ എ.വി ഗോപിനാഥ്. പെരിങ്ങോട്ടുകുറുശ്ശിയിൽ ഒളപ്പമണ്ണ സ്മാരക ഉദ്ഘാടന ചടങ്ങിലാണ് എ.വി.ഗോപിനാഥ് മുഖ്യമന്ത്രിയെ വാനോളം പുകഴ്‌ത്തി വീണ്ടും രംഗത്തെത്തിയത്.
നവകേരളത്തിന്റെ സൃഷ്ടിക്ക് നേതൃത്വം നൽകാൻ കഴിയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിൽ ഉളളതെന്നും കേരളത്തിലെ ജനപ്രീതിയുളള നേതാക്കൻമാർ പലരും ഇക്കാര്യം പറയുന്നുണ്ടെന്നും എവി ഗോപിനാഥ് പറഞ്ഞു. വികസനത്തിൽ ഞങ്ങൾ ഒറ്റക്കെട്ടാണ്. അപ്പോൾ എവി ഗോപിനാഥിന് അങ്ങനെ പറയുന്നതിന് എന്താണ് മടി. എന്റെ ആത്മ സുഹൃത്തായ കെ.വി. തോമസ് പോലും പറഞ്ഞുകഴിഞ്ഞു വികസനത്തിനൊപ്പമാണെന്ന്. പിന്നെ ഞാനെന്തിന് മാറി നിൽക്കണമെന്നും എ.വി ഗോപിനാഥ് ചോദിച്ചു.
മുഖ്യമന്ത്രി ഈ മണ്ണിൽ കാലു കുത്തുന്നതിന് മുൻപ് ഉച്ചവരെ കനത്ത മഴയായിരുന്നു. അങ്ങയുടെ സാന്നിദ്ധ്യം പെരുങ്ങോട്ടുകുറിശിയിൽ വന്നപ്പോൾ മഴ മാറി. മഴ പോലും പറഞ്ഞു പെരുങ്ങോട്ടുകുറിശിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനാ വരുന്നത് തിരുവില്വാമല വഴി പോകാമെന്ന് എ.വി ഗോപിനാഥ് പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലായിരുന്നു എ.വി ഗോപിനാഥിന്റെ സ്തുതി.
വികസനകാര്യങ്ങളിൽ എ.വി.ഗോപിനാഥിനെ പോലുളളവർ സർക്കാറിനെ പിന്തുണക്കുന്നതിൽ സന്തോഷമെന്ന് പറഞ്ഞ മുഖ്യമന്ത്രി ആ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹം തയ്യാറാകണമെന്നും പറഞ്ഞു.
ഡിസിസി അദ്ധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് കെപിസിസി സംസ്ഥാന സമിതിയംഗവും ആലത്തൂർ മുൻ എംഎൽഎയും ആയിരുന്ന എ.വി ഗോപിനാഥ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. മുൻ ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം. അതേസമയം നേരത്തെ മുതൽ പിണറായി വിജയനുമായുളള അദ്ദേഹത്തിന്റെ അടുപ്പം സിപിഎമ്മിലേക്ക് എന്ന അഭ്യൂഹങ്ങൾ പരത്തിയിരുന്നു.
Comments