ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാൻ സന്ദർശനത്തിനും ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനുമായി യാത്ര തിരിച്ചു. ഇന്ത്യയും ജപ്പാനും തമ്മിൽ ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായിരിക്കും ചർച്ചകളിൽ ഊന്നൽ നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മാർച്ചിൽ നടന്ന ഉച്ചകോടിയിൽ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി നടത്തിയ ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുളള സാമ്പത്തിക സഹകരണം ശക്തമാക്കാൻ തീരുമാനിച്ചിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൊതു-സ്വകാര്യ നിക്ഷേപത്തിലും ധനസഹായത്തിലും 5 ട്രില്യൺ ജാപ്പനീസ് യെൻ കൊണ്ടുവരാൻ അന്ന് തീരുമാനിച്ചിരുന്നു. ഇക്കുറി ഈ ലക്ഷ്യത്തോടെ ജപ്പാനിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
രണ്ടാമത്തെ ഇൻ-പേഴ്സൺ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ക്വാഡ് സംരംഭങ്ങളുടെ പുരോഗതി ഉച്ചകോടിയിൽ അവലോകനം ചെയ്യും. ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള ആഗോള പ്രശ്നങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകൾ പങ്കുവെയ്‌ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അമേരിക്കയുമായുള്ള ബഹുമുഖ ഉഭയകക്ഷി ബന്ധങ്ങൾ ദൃഢമാക്കുന്നതിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. പ്രാദേശിക സംഭവവികാസങ്ങളിലും സമകാലിക ആഗോള പ്രശ്നങ്ങളിലും അദ്ദേഹവുമായി ചർച്ച നടത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായും കൂടിക്കാഴ്ച നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments