ടെൽ അവീവ് : ഇസ്രായേൽ സൈന്യത്തിന്റെ വെസ്റ്റ് ബാങ്കിൽ നടന്ന ഓപ്പറേഷനിടെ കൊല്ലപ്പെട്ട 17 കാരൻ ജിഹാദി സംഘടനയിലെ ഭീകരനെന്ന് കണ്ടെത്തൽ. അംജാദ് അൽ ഫായിദ് എന്ന കൗമാരക്കാരനാണ് കഴിഞ്ഞ ദിവസം ജെനിനിൽ നടന്ന ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. ഇസ്രായേൽ സൈന്യത്തിന് നേരെ വെടിവെപ്പും ബോംബേറും നടത്തിയതിന് പിന്നാലെയാണ് സേന പ്രത്യാക്രമണം നടത്തിയത്.
പലസ്തീനികൾ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞതോടെ ഇസ്രായേൽ സേന ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഈ വെടിവെപ്പിലാണ് 17 കാരൻ കൊല്ലപ്പെട്ടത്. 18 കാരന് പരിക്കേൽക്കുകയുമുണ്ടായി. സംഭവത്തിൽ ഇസ്രായേൽ സേനയ്‌ക്ക് നേരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. തുടർന്നാണ് ഇയാൾ പലസ്തീൻ ജിഹാദി സംഘടനയിലെ ഭീകരനായിരുന്നു എന്ന വിവരം പുറത്ത് വരുന്നത്. തോക്കുകളുമായി ആക്രമിക്കുകയും സംഘട്ടനങ്ങളിൽ പങ്കെടുക്കുകയും വെടിയുതിർക്കുകയും ചെയ്യുന്ന 17 കാരന്റെ വീഡിയോയും ഇൻസ്റ്റഗ്രാമിൽ കാണാം.
പലസ്തീനിയൻ ഇസ്ലാമിക ജിഹാദി സംഘടന ഈ കുട്ടി തങ്ങളുടെ പോരാളിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്ലാമിക് ജിഹാദിന്റെ തീവ്രവാദ വിഭാഗമായ അൽ-ഖുദ്സ് ബ്രിഗേഡ്, അൽ-ഫായിദിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. അൽ ഫായിദിന്റെ അമ്മാവൻമാർ ഇസ്ലാമിക് ജിഹാദിലെ അംഗങ്ങളാണെന്നും 2002-ൽ 13 ഇസ്രായേലികളെ കൊലപ്പെടുത്തിയ ആക്രമണത്തിൽ അവർ പങ്കെടുത്തിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.
Comments