ടോക്കിയോ: കൊറോണ വ്യാപനം നേരിട്ടതിൽ ഇന്ത്യയ്‌ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രശംസ. ചൈനയെക്കാൾ മികച്ച രീതിയിലാണ് കൊറോണ വ്യാപനത്തെ ഇന്ത്യ നേരിട്ടതെന്ന് ബൈഡൻ പറഞ്ഞു. മഹാവ്യാധിയെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ നരേന്ദ്രമോദിക്ക് കഴിഞ്ഞുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ടോക്കിയോയിൽ ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിലായിരുന്നു ബൈഡന്റെ പരാമർശം.
ജനാധിപത്യ രാജ്യങ്ങൾക്ക് പലതും നടപ്പിലാക്കാൻ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നതാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയം തെളിയിക്കുന്നത്. ജനാധിപത്യ രാജ്യങ്ങൾക്ക് തീരുമാനങ്ങളെടുക്കാൻ ദൈർഘ്യമേറിയ ജനാധിപത്യ രീതികൾ പിന്തുടരേണ്ടി വരുമെന്നും അതുകൊണ്ടു തന്നെ ചൈനയും റഷ്യയും പോലുളള സേച്ഛാധിപത്യ രാജ്യങ്ങൾക്കാണ് ദ്രുതഗതിയിൽ മാറുന്ന ലോകരാജ്യങ്ങളെ നിയന്ത്രിക്കാനാകുകയെന്നുമുളള മിഥ്യാധാരണയാണ് ഇതിലൂടെ തിരുത്തപ്പെട്ടതെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
നമ്മുടെ രാജ്യങ്ങൾക്ക് ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. ഭൂമിയിലുളളതിലും ഏറ്റവും അടുപ്പമുളളതാക്കി ഇന്ത്യ യുഎസ് ബന്ധത്തെ മാറ്റാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും ബൈഡൻ പറഞ്ഞു. ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും വാക്‌സിൻ വിതരണം കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഗതി തിരിച്ചുവിടുന്നതായിരുന്നുവെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും അഭിപ്രായപ്പെട്ടിരുന്നു.
ശക്തമായ സാമ്പത്തിക സഹകരണവും ജനങ്ങൾ തമ്മിലുളള ബന്ധവും ഇന്ത്യ -യുഎസ് ബന്ധത്തെ സമാനതകൾ ഇല്ലാത്തതാക്കി മാറ്റുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വ്യാപാര നിക്ഷേപ ബന്ധങ്ങളും മുന്നോട്ടു കുതിക്കുകയാണ്. പക്ഷെ ഇരുരാജ്യങ്ങളുടെയും പൂർണശേഷിയിലേക്ക് ഇത് എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂ്ണ്ടിക്കാട്ടി.
Comments