തിരുവനന്തപുരം: വിസ്മയക്കേസിൽ കുറ്റക്കാരനായ കിരൺ കുമാറിന് ശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി വനിത കമ്മീഷൻ. അന്യന്റെ വിയർപ്പ് സ്ത്രീധനമായി വാങ്ങി സുഖലോലുപതയിൽ കഴിയാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് ശക്തമായ താക്കീതാണ് കോടതി വിധിയെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു.
ഒരു കാരണവശാലും സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലായെന്ന പ്രതിജ്ഞ നിറവേറ്റാൻ യുവസമൂഹം തയ്യാറാകണം. വിദ്യാസമ്പന്നരായ ചെറുപ്പക്കാർ സ്ത്രീധനത്തിനെതിരായി സ്വീകരിക്കുന്ന പ്രതിജ്ഞ കോളേജ് വിട്ട് പുറത്തുകടന്നാൽ വിസ്മരിക്കരുതെന്നും വനിത കമ്മീഷൻ അദ്ധ്യക്ഷ കൂട്ടിച്ചേർത്തു.
പെൺകുട്ടികളെ കേവലം ഒരു ബാധ്യതയായി കണ്ട് ആരുടെയെങ്കിലും തലയിൽ വെച്ചുകെട്ടുന്ന സമീപനം രക്ഷിതാക്കൾ മാറ്റണം. എല്ലാ പൗരാവകശങ്ങളുമുള്ളവരാണ് പെൺകുട്ടികളെന്ന് മാതാപിതാക്കൾ തിരിച്ചറിയണം. സമഭാവനയുടെ അന്തരീക്ഷമുള്ള സമൂഹത്തിൽ പെൺകുട്ടികളും ആൺകുട്ടികളും വളരേണ്ടത് അത്യാവശ്യമാണെന്നും പി. സതീദേവി പ്രതികരിച്ചു.
അതേസമയം കേസിന്റെ വിധി വന്നപ്പോൾ വിസ്മയയുടെ കുടുംബം വൈകാരികമായാണ് പ്രതികരിച്ചത്. ജീവപര്യന്തമാണ് പ്രതീക്ഷിച്ചിരുന്നതെന്ന് വിസ്മയയുടെ അമ്മ പറഞ്ഞു. എന്നാൽ മകൾക്ക് നീതി ലഭിച്ചുവെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പ്രതികരിച്ചു. മൂന്ന് വകുപ്പുകളിലായി 18 വർഷം ശിക്ഷയാണ് കിരൺ കുമാറിന് കോടതി വിധിച്ചത്. ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. കൂടാതെ പന്ത്രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ഇതിൽ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്കാണ് നൽകേണ്ടത്.
Comments