ലക്‌നൗ: ജ്ഞാൻവാപി മസ്ജിദ് കേസിൽ മുസ്ലീം വിഭാഗത്തിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി വാരാണസി ജില്ലാ കോടതി. അടുത്ത തിങ്കളാഴ്ചയിലേക്കാണ് മാറ്റിയത്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 2 മണി മുതൽ കേസിൽ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.
ജ്ഞാൻവാപി മസ്ജിദിൽ നിന്നും ലഭിച്ച ശിവലിംഗത്തിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന ഹിന്ദു സ്ത്രീകളുടെ ആവശ്യത്തിനെതിരെയാണ് മുസ്ലീം വിഭാഗമായ അൻജുമാൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ഹർജി നൽകിയത്. ഹിന്ദു സ്ത്രീകൾ നൽകിയ ഹർജി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ഹർജി. ഇതിൽ വ്യാഴാഴ്ച മുതൽ വാദം കേൾക്കുമെന്നാണ് കോടതി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് മാറ്റുകയായിരുന്നു.
വ്യാഴാഴ്ച ഹർജി പരിഗണിച്ചെങ്കിലും വാദം കേൾക്കാൻ കോടതി തയ്യാറായിരുന്നില്ല. മുസ്ലീം വിഭാഗം ഹർജിയിലെ ചില പ്രധാനപ്പെട്ട ഭാഗങ്ങൾ കോടതിയെ വായിച്ച് കേൾപ്പിച്ചു. ഇതിന് പിന്നാലെയാണ് ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിയത്. ഹർജിയിൽ ഇന്ന് മുതൽ വാദം കേൾക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരാകരിച്ചു. ഒരു ദിവസം കൊണ്ട് കേസിലെ വാദം പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് നിരീക്ഷിച്ചതോടെയായിരുന്നു കോടതിയുടെ തീരുമാനം.
ശിവലിംഗം കണ്ടെടുത്ത സ്ഥലം മസ്ജിദിന്റേത് ആയി കാണാൻ കഴിയില്ലെന്നും, അതിനാൽ ഇവിടെ ആരാധന നടത്താൻ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹിന്ദു സ്ത്രീകൾ കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ഈ സ്ഥലം ആരാധനയ്‌ക്കായി തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹർജിയും കോടതിയ്‌ക്ക് ലഭിച്ചിട്ടുണ്ട്.
Comments