ന്യൂയോർക്ക്:അഫ്ഗാനിസ്ഥാനിൽ അരങ്ങേറുന്ന ഭീകരാക്രമണം മനുഷ്യത്വത്തിന് നേരെയുള്ള വെല്ലുവിളിയെന്ന് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. താലിബാൻ ഭരണത്തിന്റെ കീഴിൽ അക്രമം വർദ്ധിച്ചിരിക്കുന്നു ഹസാറാ ഷിയാ സമൂഹവും കുട്ടികളും ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നത് തീർത്തും അപലപനീയമാണെന്നും ഭീകരർ മൃഗീയതയാണ് കാണിക്കുന്നതെന്നും ഗുട്ടാറസ് ആരോപിച്ചു.
‘അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പും പ്രതിഷേധവുമാണ് ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് അറിയിക്കുന്നത്. മസാർ ഇ ഷെരീഫ് സിറ്റിയിൽ വാഹനത്തിലും ഹസാറാ ഷിയാ സമൂഹത്തിന്റെ മസ്ജിദ് ഹസ്‌റത് സക്കറിയയിലും ബോംബ് സ്‌ഫോടനം നടന്നു. നിരവധി മനുഷ്യജീവനുകളാണ് ബോംബാക്രമണങ്ങളിൽ പൊലിയുന്നത്. 16 കുട്ടികളാണ് ആക്രമങ്ങളിൽ കൊല്ലപ്പെട്ടത്. ഇതെല്ലാം ലോകത്തെ ഞെട്ടിപ്പിക്കുന്നതും തീർത്തും മനുഷ്യത്വ രഹിതവുമാണ്.’ ഗുട്ടാറസ് പറഞ്ഞു.
വിവിധ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും അന്റോണിയോ ഗുട്ടാറസ് പറഞ്ഞു. അഫ്ഗാനിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട പ്രഥമ കടമ ഭരണകൂടത്തിനാണ്. ലോകസമൂഹവും ഭീകരതയ്‌ക്കെതിരെ ശക്തമായി നിലകൊളളണമെന്നും ഗുട്ടാറസ് പറഞ്ഞു.
Comments