കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കാനായി മാറ്റി. ഹർജിയിൽ വിശദീകരണം നൽകാൻ സർക്കാർ കൂടുതൽ സാവകാശം തേടിയതിനെ തുടർന്നാണ് പരിഗണിക്കാനായി ബുധനാഴ്ചത്തേക്ക് മാറ്റിയത്.
കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി ഭരണതലത്തിൽ നിന്നും രാഷ്‌ട്രീയ ഇടപെടൽ ഉണ്ടാകുന്നുവെന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയായിരുന്നു ആക്രമിക്കപ്പെട്ട നടി ഹർജി നൽകിയത്. എന്നാൽ ഹർജിയിലെ ആക്ഷേപങ്ങൾ തെറ്റാണെന്നാണ് സർക്കാർ വാദം.
കൂടാതെ കേസിനെ രാഷ്‌ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണം സംബന്ധിച്ചുള്ള നടിയുടെ ഭീതി അനാവശ്യമാണെന്നുമാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
അതിനിടെ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം വീണ്ടും നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഈ മാസം 30-ന് തുടരന്വേഷണത്തിന് നൽകിയ സമയം അവസാനിക്കും. ഈ സാഹചര്യത്തിലാണ് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുന്നത്. മൂന്ന് മാസം കൂടി സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
Comments