തുർതുക്ക്: ലഡാക്കിൽ ബസ് അപകടത്തിൽ പരിക്കേറ്റ സൈനികരെ ചാന്ദിമന്ദിർ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്‌ക്കായിട്ടാണ് ഇവരെ മാറ്റിയത്. എയർലിഫ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു.
അപകടത്തിന് ശേഷം പരിക്കേറ്റവരെ പർതാപൂരിലെ 403 ഫീൽഡ് ആശുപത്രിയിലേക്കാണ് മാറ്റിയത്. സർജിക്കൽ വിദഗ്ധരുൾപ്പെടുന്ന മെഡിക്കൽ സംഘവും ലേയിൽ നിന്ന് ഇവർക്കായി പർതാപൂരിൽ എത്തിയിരുന്നു. രാവിലെയാണ് സൈനികരുമായി പോയ ബസ് 60 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്.
7 സൈനികർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 19 പേർ ചികിത്സയിലാണ്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതോടെ ബസ് റോഡിൽ നിന്ന് തെന്നിമാറുകയായിരുന്നു. പർതാപൂരിലെ ട്രാൻസിറ്റ് ക്യാമ്പിൽ നിന്നും ഫോർവേഡ് മേഖലയായ ഹാനിഫ് സബ് സെക്ടറിലേക്ക് പോകുകയായിരുന്ന സൈനികരാണ് അപകടത്തിൽ പെട്ടത്. ഷൈയോക് നദിയിലേക്കാണ് ബസ് വീണത്.
മലപ്പുറം പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ഷൈജിലും അപകടത്തിൽ മരിച്ചിരുന്നു. സൈനികർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഉറപ്പു നൽകിയതായി പ്രതിരോധമന്ത്രി അറിയിച്ചിരുന്നു.
Comments