കൊച്ചി: പി.സി ജോർജ്ജിന്റെ തൃക്കാക്കര സന്ദർശനത്തെ മുഖ്യമന്ത്രി ഭയപ്പെടുകയാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. അതിന് പിന്നിൽ എന്താണെന്ന് വ്യക്തമാക്കണമെന്നും കൃഷ്ണദാസ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തൃക്കാക്കരയിലേക്കുളള പി.സി ജോർജ്ജിന്റെ വരവ് തടയാൻ വേണ്ടിയാണ് ഫോർട്ട് പോലീസ് സ്‌റ്റേഷനിൽ അദ്ദേഹത്തോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടത്. പിസി ജോർജ്ജിന്റെ വായ മൂടിക്കെട്ടുക മാത്രമല്ല അദ്ദേഹത്തിന്റെ കൈയ്യും കാലും കെട്ടിയിട്ട് കൂച്ചുവിലങ്ങ് ഇടാനാണ് മുഖ്യമന്ത്രിയും എൽഡിഎഫ് സർക്കാരും ശ്രമിക്കുന്നത്.
ജാമ്യം അനുവദിച്ച സ്ഥിതിക്ക് എന്തിനാണ് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിനെ ഉപയോഗിച്ച് പിസി ജോർജ്ജിന്റെ വായ മൂടിക്കെട്ടാൻ ശ്രമിക്കുന്നതെന്ന് പി.കെ കൃഷ്ണദാസ് ചോദിച്ചു. പിസി ജോർജ് തൃക്കാക്കരയിൽ എത്തുന്നതും മുഖ്യമന്ത്രിക്ക് മറുപടി നൽകുന്നതും ഇടതുമുന്നണിക്ക് വലിയ ആഘാതമുണ്ടാക്കുമെന്ന് എൽഡിഎഫും എൽഡിഎഫ് സർക്കാരും ഭയപ്പെടുന്നു.
നാളെ ചില രസിക്കാത്ത സത്യങ്ങൾ തൃക്കാക്കരയിലെ വോട്ടർമാരോട് പി.സി ജോർജ് തുറന്നുപറയും എന്നാണ് മുഖ്യമന്ത്രിയും എൽഡിഎഫും കരുതുന്നത്. മതഭീകരവാദികൾക്ക് നൽകിയ ഉറപ്പ് പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് പി.സി ജോർജ്ജിനെ കളളക്കേസിൽ കുടുക്കി ജയിലിൽ ആക്കിയത്. എൽഡിഎഫിനും യുഡിഎഫിനും അതിന്റെ തിരിച്ചടി ഉണ്ടാകും. പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ് മുഖ്യമന്ത്രിക്ക് ഉളളതുപോലെ താൽപര്യം പ്രതിപക്ഷ നേതാവിനും ഉണ്ടെന്നും പി.കെ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
Comments