ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടി കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛൻ അഷ്‌കർ അലിയും എറണാകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്ത മൂന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളുമടക്കം നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ നാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.ആലപ്പുഴ സൗത്ത
പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 24 ആയി.
ഇന്ന് രാവിലെയോടെയാണ് കുട്ടിയുടെ പിതാവ് കസ്റ്റഡിയിലായത്.സംഭവ ശേഷം കുട്ടിയും കുടുംബവും ഒളിവിൽ ആയിരുന്നു. ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പിതാവിനെ കസ്റ്റഡിയിൽ എടുത്തത്.സംഭവം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷം കുട്ടിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇവരെ അന്വേഷിച്ച് എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിൽ ആയിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ രാവിലെ അഷ്‌കർ അലി മാത്രം പള്ളുരുത്തിയിലെ വീട്ടിൽ എത്തുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് പോപ്പുലർഫ്രണ്ട് റാലിയിൽ അഷ്‌കറിന്റെ 10 വയസ്സുള്ള മകൻ വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. ഹിന്ദുക്കളോട് ശേഷ ക്രിയകൾക്കായി അരിയും മലരും വാങ്ങാനും, ക്രിസ്ത്യാനികളോട് കുന്തിരിക്കം വാങ്ങാനുമായിരുന്നു ആഹ്വാനം. ഈ മുദ്രാവാക്യം കൂടെയുണ്ടായിരുന്ന മറ്റ് പ്രവർത്തകർ ഏറ്റുചൊല്ലുകയും ചെയ്തിരുന്നു. 10 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയ്‌ക്ക് മുദ്രാവാക്യം മറ്റാരോ പഠിപ്പിച്ച് കൊടുത്തതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യം പോലീസ് പരിശോധിക്കും.
വിദ്വേഷ റാലി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 24 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. റാലി സംഘടിപ്പിച്ചവരാണ് ഇവർ. നേരത്തെ കുട്ടിയെ തോളിലെടുത്ത് നടന്നിരുന്ന ആളെയും പിടികൂടിയിരുന്നു.പോപ്പുലർ ഫ്രണ്ട് മരട് മണ്ഡലം സെക്രട്ടറി നിയാസ്, പള്ളുരുത്തി മണ്ഡലം ഭാരവാഹികളായ ഷമീർ, സുധീർ എന്നിവരെയുടെയും അറസ്റ്റും രേഖപ്പെടുത്തി.
Comments