ബെംഗളൂരു: ഷാഹി മസ്ജിദ് യഥാർത്ഥത്തിൽ ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് ബിജെപി എംഎൽഎ അഭയ് പാട്ടീൽ. ബെലഗാവിയിലെ ക്ഷേത്രം തകർത്താണ് തൽസ്ഥാനത്ത് ഷാഹി മസ്ജിദ് പണിതുയർത്തിയതെന്ന് അഭയ് പാട്ടീൽ പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സർവേ നടത്തണമെന്നും അദ്ദേഹം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
ക്ഷേത്രം തകർത്താണ് മസ്ജിദ് പണിതതെന്ന വാദം നേരത്തെ ഉയർന്നിരുന്നു. എന്നാൽ ചെന്ന് നോക്കിയപ്പോൾ അങ്ങനെ തന്നെയാണെന്ന് ബോധ്യപ്പെട്ടു. ക്ഷേത്രങ്ങളുടെ ശ്രീകോവിലിൽ കാണുന്നത് പോലെയുള്ള വാതിലാണ് പള്ളിയിലുള്ളത്. കുനിഞ്ഞ് പ്രവേശിക്കാൻ സാധിക്കുന്ന ചെറിയ വാതിലുകൾ ക്ഷേത്രങ്ങളിലാണ് കാണപ്പെടുന്നതെന്നും മസ്ജിദുകളിലല്ലെന്നും പാട്ടീൽ കൂട്ടിച്ചേർത്തു. കൂടാതെ മസ്ജിദിന്റെ വാസ്തുവിദ്യ പരിശോധിക്കുമ്പോഴും ക്ഷേത്രസമാന സൂചനകളാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൽസ്ഥാനത്തുണ്ടായിരുന്നത് 300-400 വർഷം പഴക്കമുള്ള ക്ഷേത്രമാണ്. നിലവിലെ മസ്ജിദിന് 100 വർഷം പഴക്കമാണ് തോന്നിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തി അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധങ്ങൾക്ക് തുടക്കമിടുമെന്നും പാട്ടീൽ മുന്നറിയിപ്പ് നൽകി.
Comments