ആലപ്പുഴ; ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിച്ച പരാമർശത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയാ തങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്. ആലപ്പുഴ പോലീസാണ് കേസെടുത്തിരിക്കുന്നത്. വിവാദ പരാമർശത്തിൽ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് ഹർജി നൽകിയതിന് പിന്നാലെയാണ് സംഭവം.
ആലപ്പുഴ സൗത്ത് പോലീസ് ആണ് സ്വമേധയാ കേസ് എടുത്തത്. ആലപ്പുഴയിൽ ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിന് പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലായിരുന്നു യഹിയാ തങ്ങൾ വിവാദ പരാമർശം നടത്തിയത്.
ആലപ്പുഴ സമ്മേളനത്തിലെ മുദ്രാവാക്യം കേട്ടുകൊണ്ട് നമ്മുടെ ഹൈക്കോടതി ജഡ്ജിമാർ ഞെട്ടുകയാണ്. എത്ര പെട്ടന്നാണ് ഇവർ ഞെട്ടുന്നതെന്ന് അറിയാമോയെന്നും ജഡ്ജിമാർ ഇട്ടിരിക്കുന്ന അടിവസ്ത്രം കാവിയാകുമ്പോൾ ചൂടെടുക്കുമെന്നും സ്വാഭാവികമാണെന്നുമായിരുന്നു യഹിയാ തങ്ങളുടെ വാക്കുകൾ. പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ച ജഡ്ജിയെയും ഇയാൾ വിമർശിച്ചു.
യഹിയാ തങ്ങൾക്കെതിരെ ക്രിമിനൽ നടപടി പ്രകാരമുളള തുടർ നടപടികൾ സ്വീകരിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ അരുൺ റോയ് അഡ്വക്കേറ്റ് ജനറലിന് ഹർജി നൽകിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറൽ അനുവദിച്ചാൽ കോടതിയലക്ഷ്യ നടപടിക്ക് വിധേയനാകേണ്ടി വരും.
വിവാദ മുദ്രാവാക്യം ഉയർന്ന വിദ്വേഷ റാലി നടത്തിയതുമായി ബന്ധപ്പെട്ട് മുഖ്യ സംഘാടകനായിരുന്ന യഹിയാ തങ്ങളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ പോലീസ് കുന്ദംകുളത്ത് എത്തിയായിരുന്നു ഇയാളെ പിടികൂടിയത്. ഈ കേസിൽ ഇയാൾ റിമാൻഡിലാണ്.
Comments