എറണാകുളം: വിജയ് ബാബുവിനെതിരായ പീഡന പരാതിയിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പരാതി ലഭിച്ച് ഒരു മാസത്തോളം പിന്നിട്ടിട്ടും എന്തുകൊണ്ട് പിടികൂടിയില്ലെന്ന് കോടതി ചോദിച്ചു. പ്രതി സ്ഥലത്ത് ഇല്ലാത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷ അതിന്റെ മെറിറ്റിൽ കേൾക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നടന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. മൂന്ന് ദിവസത്തിനുള്ള ഹാജരായാൽ നടന് ഇടക്കാല ജാമ്യം നൽകാമെന്ന് ഇതിനിടെ കോടതി അഭിപ്രായപ്പെട്ടു. എന്നാൽ ഇതിനെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ രംഗത്തുവന്നതോടെയാണ് കോടതി വിമർശനം ഉന്നയിച്ചത്.
ഒരു മാസമായി വിജയ് ബാബു വിദേശത്താണ്. വിദേശത്തു നിന്നും പിടികൂടാൻ സാധിക്കുമെന്ന് പോലീസ് പറയുന്നു. ഈ സാഹചര്യത്തിൽ വിജയ് ബാബുവിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള വഴിയാണ് നോക്കേണ്ടത്. വിമാനത്താവളത്തിൽ എത്തിയാൽ നടനെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. ഇതേ തുടർന്ന് നിശ്ചയിച്ച യാത്ര നടൻ മാറ്റിവയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനും വിജയ് ബാബുവും ഒത്തുകളിക്കുകയാണോ എന്ന സംശയം ഉണ്ടെന്നും കോടതി വിമർശിച്ചു.
നിരവധി പേർ വിദേശത്തു പോയി തിരിച്ചുവരാതിരിക്കുന്നു. അറസ്റ്റ് ചെയ്യുമെന്നത് വിജയ് ബാബു നാട്ടിലേക്ക് വരുന്നതിനുള്ള സാദ്ധ്യത കുറയ്ക്കുന്നു. എത്രയും വേഗം നടനെ നാട്ടിൽ എത്തിക്കണമെന്നും കോടതി വ്യക്തമാക്കി.
Comments