തിരുവനന്തപുരം: ഇന്ത്യയുടെ ആകാശ സ്വപ്‌നങ്ങൾക്ക് വഴി കാട്ടിയായ തിരുവനന്തപുരം വിഎസ്എസ്.സി സ്‌പേസ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റം പ്രോഗ്രാം ഡയറക്ടർ ഡോ. എസ് ഗീത വിരമിച്ചു. വി.എസ്.എസ്.സിയുടെ ആദ്യ വനിതാ പോഗ്രാം ഡയറക്ടറായ എസ് ഗീത 33 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് പടിയിറങ്ങിയത്.
പിഎസ്.എൽ.വിയുടെ 31 വിക്ഷേപണത്തിലും ജി.എസ്.എൽ.വിയുടെ ഒമ്പത് വിക്ഷേപദൗത്യങ്ങളിലും ഉൾപ്പടെ 45 വിക്ഷേപണദൗത്യങ്ങളിൽ നേരിട്ട് ഭാഗമായിട്ടുള്ളയാളാണ് ഇസ്രോയിലെ ഈ മുതിർന്ന വനിതാ ശാസ്ത്രജ്ഞ. ഇന്ത്യയുടേയതടക്കം വിവിധ രാജ്യങ്ങളുടെ 104 ഉപഗ്രങ്ങൾ ബഹിരാകാശത്തെത്തിക്കുന്നതിൽ പങ്കാളിയായി റോക്കറ്റുകൾ ഉപഗ്രഹങ്ങളുമായി ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയരുന്നത് മുതൽ അവ ബഹിരാകാശത്തെ നിശ്ചിത ഭ്രമണപഥത്തിൽ വിക്ഷേപിക്കുന്നത് വരെയുള്ള റൂട്ട്മാപ്പ് തയ്യാറാക്കുന്ന വളരെ സങ്കീർണ്ണമായ ദൗത്യമാണ് സ്‌പെയ്‌സ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റം.
ജി.എസ്.എൽ.വി. മാർക്ക് ത്രീ, ആർ.എൽ.വി.-ടി.ഡി., പി.എസ്.എൽ.വി. എന്നിവയുടെ ഡിജിറ്റൽ ഓട്ടോപൈലറ്റ് സംവിധാനത്തിന്റെ രൂപകല്പനയിലും വികസനത്തിലും ഡോ. എസ് ഗീത പ്രധാന പങ്കുവഹിച്ചു. ഭാരതം തദ്ദേശിയമായി വികസിപ്പിച്ച ക്രയോജനിക് ഘടകം ഉൾപ്പട്ട ജിഎസ്.എൽ.വി വിക്ഷേപണത്തിന്റെ ദൗത്യ രൂപകൽപനയിലും ഗീത തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഒരു ദൗത്യവാഹന പദ്ധതിയിലെ അസോസിയേറ്റ് പ്രൊജക്ട് ഡയറക്ടറാകുന്ന ആദ്യ വനിത കൂടിയാണ് ഡോ. എസ് ഗീത.
തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽനിന്ന് കൺട്രോൾ സിസ്റ്റം എൻജിനിയറിങ്ങിൽ ഒന്നാം റാങ്കോടെ എം.ടെക്. നേടിയശേഷമാണ് എൻജിനിയറായി ഡോ. ഗീത വി.എസ്.എസ്.സി.യിൽ ചേർന്നത്. പിന്നീട് കൺട്രോൾ ഗൈഡൻസ് ആൻഡ് സിമുലേഷൻ സംഘത്തിന്റെ അസോസിയേറ്റ് പ്രോഗ്രാം ഡയറക്ടർ, സ്‌പേസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റത്തിന്റെ പ്രോഗ്രാം ഡയറക്ടർ തുടങ്ങിയനിലകളിൽ പ്രവർത്തിച്ചു.
2008ൽ മികച്ച വനിതാ എൻജിനിയർക്കുള്ള സുമൻ ശർമ പുരസ്‌കാരം, 2018-ൽ മികച്ച വനിതാ ശാസ്ത്രജ്ഞയ്‌ക്കുള്ള പുരസ്‌കാരം, 2018-ൽ ഐ.എസ്.ആർ.ഒ. മെരിറ്റ് അവാർഡ് എന്നിവ ഡോ. എസ്. ഗീതയെ തേടിയെത്തി. വി.എസ്.എസ്.സി.യിലെ മുൻ ഗ്രൂപ്പ് ഡയറക്ടർ വിജയമോഹനകുമാറാണ് ഭർത്താവ്. ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് വിദ്യാർത്ഥി വിനീത മകളാണ്
Comments