ബംഗളൂരു: കർണാടകയിൽ ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിച്ച കോളേജ് വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്ത് അധികൃതർ. ഉഡുപ്പി ഫസ്റ്റ് ഗ്രേഡ് കോളേജിലെ ആറ് വിദ്യാർത്ഥിനികൾക്കെതിരേയാണ് നടപടി. വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ ഹിജാബ് ധരിച്ചതുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യാൻ അദ്ധ്യാപകരും അധികൃതരും ചേർന്ന് യോഗം ചേർന്നിരുന്നു. ഇതിലാണ് നടപടി സ്വീകരിക്കാനുള്ള തീരുമാനം.
യൂണിഫോമിനൊപ്പമാണ് ഇവർ ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിപ്പച്ചത്. ഹൈക്കോടതി വിധി ഉദ്ധരിച്ച് ക്ലാസ് മുറികളിൽ യൂണിഫോം മാത്രമേ ധരിക്കാവൂ എന്ന് കോളേജ് അധികൃതർ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇത് വകവയ്‌ക്കാതെയായിരുന്നു വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിച്ചത്. ഇതോടെയാണ് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. ഹിജാബ് ധരിച്ചെത്തിയവരുടെ പ്രവൃത്തി മറ്റ് വിദ്യാർത്ഥികളിൽ പ്രകോപനം സൃഷ്ടിക്കുന്നതാണെന്നും, അത് പ്രതിഷേധങ്ങളിലേക്ക് നയിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഈ വർഷം മാർച്ചിൽ ആണ് സ്‌കൂളുകളിൽ ഹിജാബിന് നിരോധം ഏർപ്പെടുത്തി കർണാടക ഹൈക്കോടതി ഉത്തരവ് ഇട്ടത്. അടുത്തിടെയായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഈ ഉത്തരവ് ലംഘിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച മംഗളൂരുവിലെ കോളേജിൽ ഹിജാബ് ധരിച്ച് വിദ്യാർത്ഥികൾ എത്തിയിരുന്നു. ഇവരെ അധികൃതർ വീടുകളിലേക്ക് തന്നെ തിരികെ അയക്കുകയായിരുന്നു.
Comments