കോഴിക്കോട്: എം.വി ശ്രേയാംസ് കുമാർ അദ്ധ്യക്ഷനായ ലോക് താന്ത്രിക് ജനതാദൾ ജെഡിഎസിൽ ലയിക്കും. മാത്യു ടി തോമസിന്റെ അദ്ധ്യക്ഷ സ്ഥാനം അംഗീകരിച്ചാണ് ലയനം. സ്ഥാനമാനങ്ങൾക്ക് വേണ്ടി ഐക്യം തകർക്കേണ്ടതില്ലെന്ന നിലപാടിലാണ് അദ്ധ്യക്ഷ പദവി വേണ്ടെന്ന് വെച്ചതെന്നും എം.വി ശ്രേയാംസ് കുമാർ പറഞ്ഞു.
കോഴിക്കോട് നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് ലയനം സംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്. ലയന സാധ്യത പഠിക്കാൻ നിയോഗിച്ച ഏഴംഗ സമിതിയുടെ റിപ്പോർട്ട് ഇന്ന് രാവിലെ സംസ്ഥാന സമിതി അംഗീകരിച്ചിരുന്നു. തുടർന്നാണ് ജെഡിഎസ്-എൽജെഡി ലയനുണ്ടായത്. ജനതാദൾ എസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് മാത്യു ടി തോമസ് തുടരുമെന്നും എം.വി ശ്രേയംസ്‌കുമാർ പറഞ്ഞു.
കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങളിൽ ജെഡിഎസുമായി സഹകരിക്കുന്നത് ഗുണകരമാകും. ഇരുപാർട്ടികളുടെയും ജനകീയ സ്വാധീനം അടിസ്ഥാനപ്പെടുത്തി ജില്ലാ സംസ്ഥാനതല ഭാരവാഹികളെ തീരുമാനിക്കും. ദേശീയ തലത്തിൽ സോഷ്യലിസ്റ്റ് പാർട്ടികളുടെ ഐക്യം ഉറപ്പാക്കുന്നതിനാണ് ലയനം. സ്ഥാനമാനങ്ങളുടെ പേരിൽ സോഷ്യലിസ്റ്റ് ഐക്യം ഇല്ലാതാക്കരുതെന്നും അക്കാരണത്താലാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം വേണ്ടെന്ന് വെച്ചതെന്നും എം.വി ശ്രേയാംസ്‌കുമാർ പറഞ്ഞു. ലയന തീയതിയും സ്ഥലവും ഉടൻ പ്രഖ്യാപിക്കുമെന്ന് എൽജെഡി അദ്ധ്യക്ഷൻ വ്യക്തമാക്കി.
Comments