മുംബൈ: സംസ്ഥാനത്തെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ ജനങ്ങളോട് ആഹ്വാനവുമായി മാഹാരാഷ്‌ട്ര നവനിർമ്മാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെ. ഉച്ചഭാഷിണി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ വിവരം അറിയിക്കാനാണ് അദ്ദേഹം ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഉച്ചഭാഷിണിയുടെ ഉപയോഗം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും മഹാരാഷ്‌ട്ര നവനിർമ്മാൺ സേന ജനങ്ങൾക്കായി പുറത്തിറക്കിയ കത്തിൽ വ്യക്തമാക്കുന്നു.
ഹിന്ദി, ഇംഗ്ലീഷ്, മറാത്തി എന്നീ ഭാഷകളിലാണ് എംഎൻഎസ് കത്ത് പുറത്തിറക്കിയിട്ടുള്ളത്. ഉച്ചഭാഷിണികളുടെ ഉപയോഗം സുപ്രീംകോടതിയുടെ ലംഘനമാണ്. ആയതിനാൽ ഉച്ചഭാഷിണി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയെന്നും കത്തിൽ ആവശ്യപ്പെടുന്നു.
മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ സംസ്ഥാനത്ത് ആദ്യമായി ശബ്ദമുയർത്തിയത് എംഎൻഎസ് ആണെന്ന് രാജ് താക്കറെ അഭിപ്രായപ്പെട്ടു. എന്നാൽ ഇത് ദേശീയ രാഷ്‌ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. ഈ വിഷയം ഇവിടം കൊണ്ട് അവസാനിപ്പിക്കാൻ തങ്ങൾ തയ്യാറല്ല. ഇതിനെതിരെ എല്ലാവരും ഒന്നിക്കണം. വിവിധ ഭാഷകളിൽ താൻ എഴുതിയ കത്ത് എല്ലായിടത്തും വിതരണം ചെയ്തിട്ടുണ്ട്. ഇത് ലഭിക്കുന്നവർ പരമാവധി ആളുകളിലേക്ക് ഇതിലെ സന്ദേശം എത്തിക്കുക. കാരണം വൻ ജനപങ്കാളിത്തം ഇല്ലെങ്കിൽ തങ്ങളുടെ പ്രതിഷേധം വിജയം കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments