ശാസ്ത്രജ്ഞർ നടത്തിയ ജീൻ പരീക്ഷണം തെറ്റിയതിനെ തുടർന്ന് അക്രമാസക്തമായി ഹാംസ്റ്ററുകൾ. എലികൾ തമ്മിലുള്ള ദേഷ്യവും പോരാട്ടവും കുറയ്‌ക്കുന്നതിന് വേണ്ടിയുള്ള ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ പരീക്ഷണമാണ് പാളിപ്പോയത്. ഇതോടെ എലികളിൽ അക്രമവാസന വർദ്ധിക്കുകയായിരുന്നു. ശാസ്ത്രജ്ഞർ വാസോപ്രെസിൻ ഹോർമോൺ ഇല്ലാതെ പുതിയ എലികളെ ഉൽപ്പാദിപ്പിച്ചു. എന്നാൽ ശരീരത്തിലെ പുതിയ രാസമാറ്റം സിറിയൻ ഹാംസ്റ്ററുകളെ അക്രമാസക്തമാക്കുകയായിരുന്നു. തുടർന്നത് കൂടുകളിൽ കിടന്നിരുന്ന എലികൾ തമ്മിൽ പോര് മുറുകുകയും തമ്മിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
തങ്ങൾ ലക്ഷ്യമിട്ടിരുന്നത് ഹാംസ്റ്ററുകളിലെ ആക്രമണ സ്വഭാവം കുറയ്‌ക്കുക എന്നതായിരുന്നു. എന്നാൽ പരീക്ഷണത്തിന് ശേഷം സംഭവിച്ചത് നേരെ വിപരീതം. കൂട്ടിനുള്ളിൽ കിടന്നിരുന്ന എലികൾ തമ്മിൽ ആക്രമണമുണ്ടായി എന്ന് പ്രമുഖ ഗവേഷകനായ പ്രൊഫസർ എലിയട്ട് ആൽബെർസ് പറഞ്ഞു. ഇതിന് പ്രധാന കാരണമായത് ഹോർമോണായ Avpr1a നീക്കം ചെയ്തതാണ്. പരീക്ഷണത്തോടെ സ്വവർഗത്തിലുള്ളവർ തമ്മിൽ കടിപിടി ഉണ്ടായി. ആക്രമണവും ആശയവിനിമയവും ഉൾപ്പെടെ ഹാംസ്റ്ററുകളുടെ സാമൂഹിക സ്വഭാവങ്ങളെ വാസോപ്രെസിൻ ബാധിക്കുമെന്നാണ് കരുതിയത്.
അതിനായി ശാസ്ത്രജ്ഞർ Avpr1a നിർജ്ജീവമാക്കുകയും, തലച്ചോറിന്റെ പ്രധാന ഭാഗങ്ങളിൽ വാസോപ്രെസിനുമായി ഇടപഴകുന്ന ഒരു റിസപ്റ്റർ നീക്കവും ചെയ്തു. ഇതോടെ എലികളിൽ വലിയ തോതിൽ മാറ്റം സംഭവിച്ചു. പഠനത്തെ തുടർന്നുണ്ടായ മാറ്റം ജീവശാസ്ത്രവും ജീവികളുടെ പെരുമാറ്റ സവിശേഷതകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ ധാരണയെ അപ്പാടെ വെല്ലുവിളിക്കുന്നതായിരുന്നുവെന്ന് പ്രൊഫസർ എലിയട്ട് ആൽബെർസ് പറഞ്ഞു.
മസ്തിഷ്കത്തിന്റെ പ്രത്യേക ഭാഗങ്ങളിൽ മാത്രമല്ല, തലച്ചോറിന്റെ മുഴുവൻ സർക്യൂട്ടുകളിലും ഇവ ബാധിച്ചുവെന്നതാണ് പരീക്ഷണത്തിലൂടെ വ്യക്തമായത്. ജീൻ മാറ്റം വരുത്തി ഹാംസ്റ്ററുകളെ വികസിപ്പിക്കുന്നത് എളുപ്പമുള്ള കാര്യം ആയിരുന്നില്ല. ഓരോ വ്യക്തിയുടെ സൃഷ്ടിയിലും സാമൂഹിക സ്വഭാവത്തിലും ഉൾപ്പെട്ടിരിക്കുന്ന ന്യൂറോ സർക്യൂട്ടറിക്ക് മനുഷ്യന്റെ ആരോഗ്യത്തിൽ എത്രമാത്രം പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഓട്ടിസം, വിഷാദരോഗം എന്നിവയുൾപ്പെടെയുള്ള ന്യൂറോ സൈക്യാട്രിക് ഡിസോർഡേഴ്സിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ജീൻ മാറ്റ പരീക്ഷണങ്ങളെന്നും പ്രൊഫസർ ആൽബെർസ് കൂട്ടിചേർത്തു.
Comments