കൊല്ലം: ചടയമംഗലം എംഎൽഎയും മിൽമ സ്ഥാപക ചെയർമാനുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വൈകീട്ടോടെയായിരുന്നു അന്ത്യം. ദീർഘകാലം ദേവസ്വം ബോർഡിന്റെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്ത ശേഷം സ്വവസതിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും എസ് യു റ്റി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം. മൃതദേഹം പട്ടം എസ്.യു.റ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കെഎസ്‌യുവിലൂടെയാണ് അദ്ദേഹം രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ചത്. കെഎസ് യു കൊല്ലം ജില്ലാ പ്രസിഡന്റായും, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2001 ലാണ് അദ്ദേഹം ചടയമംഗലത്തു നിന്നും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. എതിരാളിയായ ആർ ലതാ ദേവിയെ തോൽപ്പിച്ചുകൊണ്ടായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ നിയമസഭയിലെത്തിയത്.
Comments