പാലക്കാട്: ഭൂമി അളന്നുനൽകാൻ കൈക്കൂലി വാങ്ങിയ നാല് പേർ വിജലൻസിന്റെ പിടിയിൽ. മൂന്ന് റവന്യൂ ഉദ്യോഗസ്ഥരടക്കമാണ് പിടിയിലായത്. ഭൂവുടമ നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്. 50,000 രൂപയാണ് ഭൂമി അളക്കാൻ ഉദ്യോഗസ്ഥർ വാങ്ങിയത്.
സംഭവത്തിൽ കടമ്പഴിപ്പുറം വില്ലേജ് അസിസ്റ്റന്റ് ഉല്ലാസ്, താൽകാലിക ജീവനക്കാരി സുകുല, അമ്പലപ്പാറ ഫീൽഡ് അസി. പ്രസാദ്, റിട്ടയേർഡ് വില്ലേജ് അസി. സുകുമാരൻ എന്നിവരെയാണ് പിടികൂടിയതെന്ന് വിജിലൻസ് അറിയിച്ചു.
തൃപ്പാലമുണ്ടയിലെ 12 ഏക്കർ സ്ഥലം അളന്നുനൽകാൻ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ഭൂവുടമ പറയുന്നു. സ്ഥലമുടമ ഭഗീരഥന്റെ പരാതിയിലാണ് വിജലൻസിന്റെ നടപടി. ഞായറാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം.
കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ ഭൂവുടമ വിജിലൻസിനെ വിവരമറിയിച്ചിരുന്നു. വിജിലൻസ് സ്ഥലത്തെത്തുമ്പോഴേക്കും കൈക്കൂലി വാങ്ങി സംഘം പോയി. തുടർന്ന് കൈക്കൂലി പണം വീതംവെച്ച് തിരിച്ചുപോകുമ്പോഴാണ് വിജിലൻസ് പിടികൂടുന്നത്. നാല് പേരിൽ നിന്നായി 50,000 രൂപയും വിജിലൻസ് സംഘം കണ്ടെടുത്തു.
Comments