ന്യൂഡൽഹി: ഇന്ത്യയെ വിമർശിച്ച ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്’ ശക്തമായ മറുപടി നൽകി കേന്ദ്രസർക്കാർ. ചിലരുടെ പ്രേരണ കാരണമാണ് ഒഐസി പ്രസ്താവന നടത്തിയിരിക്കുന്നതെന്നും ഒഐസി സെക്രട്ടറിയേറ്റിന്റേത് ഇടുങ്ങിയ മനസ്ഥിതിയാണെന്നും വിദേശകാര്യമന്ത്രാലയം മറുപടി നൽകി.
ചില വ്യക്തികൾ നടത്തുന്ന പ്രസ്താവന കേന്ദ്രസർക്കാരിന്റെ നിലപാടല്ല. ഇന്ത്യ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നു. ഒഐസിയുടെ വർഗീയമായ സമീപനം അവസാനിപ്പിക്കണമെന്നും ചില ലക്ഷ്യങ്ങൾ വെച്ച വിമർശനങ്ങളാണ് ഒഐസി നടത്തുന്നതെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി പ്രതികരിച്ചു.
”ഇടുങ്ങിയ മനഃസ്ഥിതിയോടെയുള്ളതും അനുചിതവുമായ ഒഐസിയുടെ പ്രസ്താവന ഇന്ത്യ ശക്തമായി തിരസ്‌കരിക്കുകയാണ്. എല്ലാ മതങ്ങളെയും ഇന്ത്യ ബഹുമാനിക്കുന്നു. മതപരമായ വ്യക്തിത്വത്തെ അവഹേളിക്കുന്ന വിധമുള്ള ട്വീറ്റുകളും കമന്റുകളും ചില വ്യക്തികളാണ് നടത്തിയത്. അവ ഇന്ത്യയുടെയും ഇന്ത്യാ ഗവൺമെന്റിന്റെയും നിലപാടുകളല്ല. അത്തരം പരാമർശങ്ങൾ നടത്തിയ വ്യക്തികൾക്കെതിരെ പ്രസ്തുത പാർട്ടി ശക്തമായ നടപടി സ്വീകരിച്ച് കഴിഞ്ഞതുമാണ്. എന്നിട്ടും ഇക്കാര്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങളുമായി ഒഐസിസി സെക്രട്ടേറിയറ്റ് വീണ്ടുമെത്തിയതിൽ ഖേദമുണ്ട്. അതിനാൽ എല്ലാ വിശ്വാസങ്ങളോടും മതങ്ങളോടും അർഹമായ ബഹുമാനം കാണിക്കണമെന്നും നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് വേണ്ടി ഒഐസി സെക്രട്ടറിയേറ്റ് നടത്തുന്ന വർഗീയ സമീപനങ്ങൾ നിർത്തലാക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുകയാണ്. ” അരിന്ദം ബാഗ്ച്ചി ട്വിറ്ററിൽ കുറിച്ചു.
Our response to media queries regarding recent statement by General Secretariat of the OIC:https://t.co/961dqr76qf pic.twitter.com/qrbKgtoWnC
— Arindam Bagchi (@MEAIndia) June 6, 2022
വിവാദമായ പ്രസ്താവന ഇന്ത്യയുടെ ഔദ്യോഗിക നിലപാടല്ലെന്നും ഒരു രാഷ്‌ട്രീയ പാർട്ടിയുടെ നേതാവ് പറഞ്ഞതാണെന്നും കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ കൂട്ടായ്മ ഇന്ത്യയ്‌ക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതോടെയാണ് രാജ്യത്തിന്റെ ശക്തമായ നിലപാട് ഇന്ത്യ വ്യക്തമാക്കിയത്.
Comments