റാഞ്ചി: കീഴടങ്ങി ജയിൽ ശിക്ഷ ഏറ്റുവാങ്ങിയ ശേഷം പുറത്തിറങ്ങി വീണ്ടും ഭീകരപ്രവർത്തനം നടത്തിയ മാവോയിസ്റ്റ് നേതാവും കൂട്ടാളിയും പിടിയിൽ. ജാർഖണ്ഡിലെ ഗാർവ ജില്ലയിൽ നിന്നാണ് മാവോയിസ്റ്റ് ഉപമേഖലാ കമാൻഡർ ഭാനു സിംഗ് ഖാർവർ അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഖാർവറെ പരിശോധനാ സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
എകെ-47, കൈത്തോക്കുകൾ, തിരകൾ, നിരവധി മൊബൈൽ ഫോണുകൾ തുടങ്ങിയവ ഭീകരരിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. 2016 ഒക്ടോബറിൽ ഭീകര പ്രവർത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് കീഴടങ്ങിയ ഖാർവർ, സർക്കാരിന്റെ പുനരധിവാസ പദ്ധതി പ്രകാരം ശിക്ഷാ ഇളവ് നേടി 2020ൽ പുറത്തിറങ്ങിയിരുന്നു. തുടർന്ന് വീണ്ടും ഗ്രാമവാസികൾക്കിടയിൽ മാവോയിസ്റ്റ് ആശയപ്രചാരണം നടത്തി വന്നിരുന്ന ഖാർവർ യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു.
സർക്കാർ കരാറുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങുക, ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയവ ഉൾപ്പെടെ പത്തിലധികം ക്രിമിനൽ കേസുകൾ ഭാനു സിംഗ് ഖാർവറിനെതിരെ നിലവിലുള്ളതായി ജാർഖണ്ഡ് പൊലീസ് അറിയിച്ചു.
Comments