ന്യൂഡൽഹി: അലക്ഷ്യമായി വാഹനമോടിച്ച് നരഹത്യാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ധു ആശുപത്രിയിൽ തുടരുന്നു. കരൾ രോഗം കലശലായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ സിദ്ധുവിനെ ചണ്ഡീഗഢിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സിദ്ധുവിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിദഗ്‌ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ് സിദ്ധു. രോഗബാധിതനാകയാൽ, നേരത്തെ സിദ്ധുവിന് ഡോക്ടർമാർ പ്രത്യേക ഭക്ഷണക്രമം നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വീട്ടിൽ നിന്നും കൊണ്ടു വരുന്ന ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധു പട്യാല ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് അപേക്ഷ നൽകിയിരുന്നു.
1988ലെ കേസിൽ കഴിഞ്ഞ മാസം 19നാണ് സുപ്രീം കോടതി സിദ്ധുവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചത്. സെഷൻസ് കോടതിയും ഹൈക്കോടതിയും കടന്നുവന്ന കേസിൽ ഗുർനാം സിംഗിന്റെ കുടുംബാംഗങ്ങൾക്ക് അനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.















