തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട് ഗവൺമെന്റ് എൽപിഎസ് കോട്ടൺഹിൽ സ്‌കൂളിൽ ഉച്ചഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാനെത്തിയ മന്ത്രിക്കും പണി കിട്ടി. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജിആർ അനിലിന് നൽകിയ ഭക്ഷണത്തിൽ നിന്ന് തലമുടി കണ്െടത്തിയതോടെ പരിശോധനയ്‌ക്ക് എത്തിയ മന്ത്രിക്ക് കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുന്ന സ്ഥിതിയായി.
സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത് തുടർക്കഥയായതോടെയാണ് മന്ത്രിമാരും എംഎൽഎമാരും സ്‌കൂളുകളിൽ പരിശോധനയ്‌ക്ക് എത്തിയത്. ഉച്ചയോടെ സ്‌കൂളിൽ എത്തിയ മന്ത്രിയെ പ്രധാന അദ്ധ്യാപിക ഉൾപ്പെടെ സ്വീകരിച്ചു. തുടർന്ന് സാധനങ്ങൾ വെച്ചിരുന്ന സ്‌റ്റോർ റൂമും മന്ത്രി സന്ദർശിച്ചു.
അരിയുടെ ഗുണമേൻമയും സ്‌കൂളുകളിലേക്ക് സർക്കാർ നൽകുന്ന സാധനങ്ങളുടെ ഗുണനിലവാരവുമെല്ലാം മന്ത്രി മാദ്ധ്യമപ്രവർത്തകരോട് വിശദീകരിച്ചു. ഇത്തവണ സ്‌കൂളുകളിലേക്ക് ജൂൺ രണ്ടിനാണ് സർക്കാർ അരി നൽകിയതെന്നും അതുവരെയുളള എല്ലാ സ്‌റ്റോക്കും തീർക്കാൻ പറഞ്ഞുവെന്നും മന്ത്രി വിശദീകരിച്ചിരുന്നു. ഇതിന് ശേഷമാണ് കുട്ടികൾ ഭക്ഷണം കഴിച്ചിരുന്ന സ്ഥലത്തേക്ക് മന്ത്രി എത്തിയത്.
കുട്ടികളോട് വിശേഷങ്ങൾ ചോദിച്ച ശേഷമായിരുന്നു മന്ത്രി ഭക്ഷണം കഴിക്കാൻ ഇരുന്നത്. ഇതിനിടെയാണ് മന്ത്രിക്ക് കൊടുത്ത ചോറിൽ നിന്ന് മുടി കിട്ടിയത്. മുടി മന്ത്രി തന്നെ വലിച്ചെടുത്ത് ഒപ്പമുണ്ടായിരുന്നവരെ കാണിക്കുകയും ചെയ്തു. തുടർന്ന് മന്ത്രിക്ക് ഭക്ഷണം മാറ്റി നൽകുകയും ചെയ്തു.
Comments