കൊളംബോ: സാമ്പത്തികവും വാണിജ്യപരവുമായ നിലയില്ലാകയത്തിൽ നിൽക്കുന്ന ശ്രീലങ്കയ്‌ക്ക് അടിയന്തിര സഹായം നൽകാൻ ഐക്യരാഷ്‌ട്രസഭ തീരുമാനിച്ചു. വിവിധ കക്ഷികളെ ചേർത്തുള്ള തട്ടിക്കൂട്ടു മന്ത്രിമാരോടും പാർലമെന്റംഗങ്ങളോടും സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കപ്പെടാൻ കുറച്ചു ക്ഷമകാണിക്കണമെന്നാണ് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ആഭ്യർത്ഥന.
ഐക്യരാഷ്‌ട്രസഭ വരുന്ന നാലു മാസത്തിനുള്ളിൽ ഘട്ടംഘട്ടമായി 48 ദശലക്ഷം ഡോളർ സഹായം നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. അതുവരെ അടുത്ത മൂന്നാഴ്ചകളിൽ കാര്യമായ സാമ്പത്തിക ഞെരുക്കം ഉണ്ടാകുമെന്ന വിക്രമസിംഗെയുടെ തുറന്നുപറച്ചിലാണ് പാർല മെന്റിൽ ഒച്ചപ്പാടുണ്ടാക്കിയത്. അടിയന്തിരമായ ഭക്ഷ്യവസ്തുക്കളും ജീവൻ രക്ഷാ മരുന്നുകളും ഉപയോഗിക്കുന്നതിൽ കാര്യമായ ജാഗ്രതവേണമെന്നും റെനിൽ വിക്രമസിംഗെ പറഞ്ഞു.
പൊതുജനങ്ങൾ വരുന്ന ഒരു മാസത്തേക്ക് ഇന്ധന ഉപയോഗത്തിലും വാഹന ഉപയോഗത്തിലും കാര്യമായ നിയന്ത്രണം വരുത്തണമെന്നാണ് ഒരു നിർദ്ദേശം. വിദേശനീക്കിയിരുപ്പ് 90 ശതമാനവും എടുത്തുതീർത്തു. കയറ്റുമതി ഇല്ലാത്ത അവശ്യസാധനങ്ങളെല്ലാം ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ്. അതുകൊണ്ടുതന്നെ നിയന്ത്രണം തുടരുമെന്നും വിക്രമസിംഗെ പാർലമെന്റിൽ അറിയിച്ചു. കുറച്ചെങ്കിലും പിടിച്ചു നിൽക്കാൻ വരുന്ന മാസം 6 ദശലക്ഷം ഡോളർ വേണമെന്നും വിക്രമസിംഗ പറഞ്ഞു.
Comments