ചെന്നൈ : കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ഭയന്ന് നവദമ്പതിമാർ ആത്മഹത്യ ചെയ്തു. ചെന്നൈയിലെ മധുരവയലിലാണ് സംഭവം. 22 കാരനായ യുവാവും 20 കാരിയായ യുവതിയുമാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ജനുവരിയിലാണ് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായത്. മധുരവോയലിന് അടുത്ത് ആലപ്പാക്കത്ത് ലോഹക്കട നടത്തിവരികയായിരുന്നു തൂത്തുക്കുടി സ്വദേശിയായ യുവാവ്. ഇവർ താമസിച്ചിരുന്ന വീട്ടിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറെ ദിവസമായി ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ വീട്ടുകാർ നേരിട്ടെത്തി അന്വേഷിക്കുകയായിരുന്നു. വീട്ടിൽ എത്തിയെങ്കിലും കതക് തുറന്നില്ല. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്നും ആത്മഹത്യാ കുറിപ്പും ലഭിച്ചു. കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന് ഭയന്നാണ് ഇവർ ആത്മഹത്യ ചെയ്തത് എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.
ലിംഗ ഒടിവ് മൂലം തങ്ങൾക്ക് കുഞ്ഞ് ഉണ്ടാകില്ലെന്ന് ഇവർ ഭയന്നിരുന്നു. അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. തങ്ങളുടെ മരണത്തിന് മറ്റാർക്കും പങ്കില്ലെന്നും ഒപ്പിട്ട കത്തിൽ ദമ്പതിമാർ എഴുതിയിട്ടുണ്ട്.
അതേസമയം, മരിക്കുന്നതിന് മുമ്പ് ഇവർ ഒരു ഡോക്ടറെ പോലും കണ്ടിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഡോക്ടറെ സമീപിക്കാതെ ഇരുവരും കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ആശങ്കപ്പെട്ട് ജീവനൊടുക്കുകയായിരുന്നു.















