ലക്‌നൗ:ഇന്ത്യയിൽ വാനരവസൂരി സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം.വാനരവസൂരിയാണോ എന്ന സംശയത്തെ തുടർന്ന് പരിശോധിച്ച സാമ്പിൾ നെഗറ്റീവായി. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ അഞ്ചുവയസുകാരിയുടെ സാമ്പിളാണ് പരിശോധിച്ചത്.
പരിശോധനഫലം വന്നതോടെ രാജ്യത്ത് വാനരവസൂരിയുണ്ടോയെന്ന ആശങ്കയകന്നു. മുൻകരുതലെന്ന നിലയിലാണ് അഞ്ചുവയസുകാരിയ്‌ക്ക് പരിശോധന നടത്തിയത്.
കുട്ടിയ്‌ക്ക് ശരീരത്തിൽ ചൊറിച്ചിലുണ്ടാവുകയും തടിപ്പ് കണ്ടെത്തുകയും ചെയ്തതോടെയാണ് പരിശോധന നടത്തിയത്. കുട്ടിയ്‌ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല. പരിശോധനയ്‌ക്ക് വിധേയയായ കുട്ടിയോ,കുട്ടിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരോ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിദേശയാത്ര നടത്തിയിട്ടില്ലെന്നും നേരത്തെ തന്നെ ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
ലോകത്ത് 20 ലധികം രാജ്യങ്ങളിൽ വാനരവസൂരി സ്ഥിരീകരിച്ചിട്ടുണ്ട്.മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഈ രോഗത്തിന് പ്രത്യേക ചികിത്സ ലഭ്യമല്ലാത്തതിലാണ് ആശങ്കയേറുന്നത്.
Comments