ഇടുക്കി: നെടുങ്കണ്ടത്ത് റേഷൻ അരിയിൽ നിന്നും വണ്ടുൾപ്പടെയുള്ള ജീവികളെ കണ്ടെത്തി.നൂറുകണക്കിന് വണ്ടുകളാണ് റേഷനരിയിൽ ഉണ്ടായിരുന്നത്. ഉപയോഗശൂന്യമായ റേഷനരി ഉപഭോക്താക്കൾ കടയിൽ മടക്കിനൽകി. ഗോഡൗണിൽ നിന്നെത്തിച്ച ഗോതമ്പിൽ നിന്നുള്ള ജീവികൾ അരിയിലേക്ക് വ്യാപിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
നെടുങ്കണ്ടത്തെ റേഷൻകടയിൽ എഫ്‌സിഐ ഗോഡൗണിൽ നിന്നും എത്തിച്ച ഗോതമ്പിൽ നിന്നാണ് വണ്ട് പെറ്റ് പെരുകിയതതെന്നാണ് സപ്ലൈകോ വിശദീകരണം. നെടുങ്കണ്ടം കിഴക്കേ കവലയിൽ പ്രവർത്തിക്കുന്ന റേഷൻ കടയിൽ നിന്നും നൽകിയ അരിക്കുള്ളിലാണ് വണ്ടുകളെ കണ്ടെത്തിയത്. നെടുങ്കണ്ടം പഞ്ചായത്ത് മെമ്പർ ലേഖ ത്യാഗരാജൻ വാങ്ങിക്കൊണ്ടുപോയ അരിക്കുള്ളിൽ ആയിരക്കണക്കിന് വണ്ടുകളെ കണ്ടെത്തിയതോടെ വാർഡ് മെമ്പർ അരിയുമായി റേഷൻ കടയിലെത്തി. റേഷൻ കട ഉടമ പകരം റേഷനരി നൽകുകയും ചെയ്തു. വാർഡ് മെമ്പർ സപ്ലൈകോ അധികൃതരെ വിവരം അറിയിച്ചു.
റേഷനരിയിൽ വണ്ടിനെ കണ്ടെത്തിയതിന് കാരണം കേന്ദ്രപൂളിൽ നിന്നും ലഭിച്ച ഗോതമ്പെന്നാണ് സപ്ലൈകോയുടെ വാദം. വിതരണത്തിനെത്തിച്ച ഗോതമ്പിൽ വണ്ടിന്റെ സാന്നിധ്യമുണ്ട്. ഇത് സമീപത്ത് സൂക്ഷിച്ച അരി ചാക്കുകളിലേക്ക് കയറിയതാണ്. ഗോതമ്പ് എത്തിച്ചത് വണ്ടൻമേട്ടിലെ ഗോഡൗണിൽ നിന്നാണ്. വണ്ട് കയറിയ അരി മാറ്റി പകരം അരി നൽകുമെന്നും അന്വേഷണം നടക്കുന്നതായും സപ്ലൈകോ അറിയിച്ചു.
Comments