തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഒരാഴ്ച കൊണ്ട് ഇരട്ടി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിക്കുകയാണ്.
ഇന്നലെ 2271 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം രോഗികൾ. 622 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. തിരുവനന്തപുരത്തും കേസുകൾ കൂടുകയാണ്. കോഴിക്കോട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കേസുകൾ കൂടുന്നുണ്ട്. മരണ നിരക്കും കൂടി വരുന്നത് ആശങ്കയാവുന്നുണ്ട്. നാലാം തരംഗത്തിന് മുന്നോടിയായുള്ള രോഗവ്യാപനമാകാനും സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ കേരളത്തിൽ അടുത്തയാഴ്ച നിർണായകമാണ്.
ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശികതലത്തിൽ കൊറോണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് രോഗവ്യാപനം തടയാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.
കേരളം കൂടാതെ ഡൽഹി, മുംബൈ, തെലങ്കാന, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളിലും കൊറോണ പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുകയാണ്. ഈ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ ക്വാറന്റൈൻ ഉറപ്പാക്കാനും മാസ്‌കും സാമൂഹിക അകലവും ഉൾപ്പെടെ ഉറപ്പാക്കാനും കേന്ദ്രം നിർദേശിച്ചിരുന്നു.
Comments