തിരുവനന്തപുരം: സിപിഎമ്മിന്റെയും ഇടത് സഹയാത്രികരുടെയും വാദം തള്ളി സ്വപ്ന സുരേഷ്. ബിജെപിയുമായോ മറ്റേതെങ്കിലും രാഷ്ട്രീയ സംഘടനകളുമായോ തനിക്ക് യാതൊരു ബന്ധമില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. എച്ച്ആർഡിഎസ് ഇന്ത്യ തനിക്ക് ജോലി നൽകിയതിന്റെ പേരിൽ ദയവായി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ജീവിക്കാൻ അനുവദിക്കണമെന്നും സ്വപ്ന മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഘപരിവാർ എന്ന പദം പോലും ശരിയാംവണ്ണംഉച്ഛരിക്കാൻ തനിക്കറിയില്ല. അവരുമായി തനിക്കൊരു ബന്ധവുമില്ല. എച്ച്ആർഡിഎസ് ഇന്ത്യ എന്ന എൻജിഒ സ്ത്രീശാക്തീകരണത്തിന്റെ ഡയറക്ടറായാണ് തന്നെ നിയമിച്ചത്. സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ചുമതല. എച്ച്ആർഡിഎസ് ഇന്ത്യയ്ക്ക് താൻ ഉൾപ്പെട്ട കേസല്ല പ്രധാനം. ഏൽപ്പിച്ച ചുമതല നിർവഹിക്കാൻ തനിക്ക് കഴിയുന്നുണ്ടോ ഇല്ലയോ എന്നുള്ളതാണ്. പല എൻജിഒകളും നിലനിൽക്കാൻ ബുദ്ധിമുട്ടുമ്പോൾ, ലൈസൻസ് നഷ്ടപ്പെടുമ്പോൾ, കഴിഞ്ഞ 27 വർഷമായി രാജ്യത്ത് പ്രവർത്തിക്കുകയാണ് എച്ച്ആർഡിഎസ് ഇന്ത്യ. അവരുടെ മഹത്വം വർഷങ്ങളുടെ പ്രവൃത്തികൊണ്ട് തെളിയിക്കപ്പെട്ടതാണെന്നും അവർക്ക് എന്തെങ്കിലുമാകാൻ ഇനി തന്റെ ആവശ്യമില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. അവരെങ്കിലും തനിക്ക് ജോലി തന്ന് മുന്നോട്ടുവന്നു. ദയവായി തന്റെ കഞ്ഞിയിൽ പാറ്റയിടാൻ ശ്രമിക്കരുതെന്നും സ്വപ്ന ആവർത്തിച്ചു.
ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കൊണ്ടിരുന്നയാളാണ് താൻ. പലരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി ജോലി ചെയ്തിരുന്നയാളാണ്. എച്ച്ആർഡിഎസ് ഇന്ത്യ തന്നെ മറ്റെന്തെങ്കിലും അജണ്ട മുന്നിൽ കണ്ട് ഉപയോഗപ്പെടുത്തുകയില്ല. എന്നാൽ ഒരുസമയത്ത് തന്നെ മറ്റുള്ളവർ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ചൂഷണം ചെയ്തിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. ഉന്നതരായ ഓരോ വ്യക്തികൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ശക്തമായി ഉറച്ചുനിൽക്കുകയാണ്. കോടതി അവിടെ നേരം പോക്കിന് ഇരിക്കുന്നതല്ല, ആരെങ്കിലും വന്ന് എന്തെങ്കിലും പറയുന്നത് എഴുതുക എന്ന ഉദ്ദേശ്യത്തോടെയല്ല കോടതി ഇരിക്കുന്നത്. അതിനാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് കോടതി തന്റെ ആരോപണങ്ങൾ പരിശോധിക്കുന്നതെന്നും സ്വപ്ന വ്യക്തമാക്കി. തനിക്കെതിരെ നാല് കേസുകളുണ്ട്. ഇതിന്റെ പേരിൽ പുറത്തുവിടുന്ന വിഷയങ്ങൾക്ക് പിന്നാലെ താൻ നിരവധി ഭീഷണിയും നേരിടുന്നുണ്ട്. ആരാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും എന്താണ് പറയുന്നതെന്നും താൻ പിന്നീട് വെളിപ്പെടുത്തുമെന്നും ഇപ്പോൾ പുറത്തുവിട്ട കാര്യങ്ങളെല്ലാം ‘ചെറുത്’ മാത്രമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
Comments