കൊച്ചി: കെഎസ്ആർടിസിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഡ്രൈവർമാരും കണ്ടക്ടർമാരും അടക്കമുള്ള തൊഴിലാളികൾക്ക് ശമ്പളം നൽകാതെ കെഎസ്ആർടിസിയിൽ സൂപ്പർവൈസറി തസ്തികയിൽ ഉള്ളവർക്ക് മാത്രം ശമ്പളം നൽകരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പളം വൈകുന്നതിന് എതിരായ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ജീവനക്കാരുടെ കണ്ണീർ ആരെങ്കിലും കാണണമെന്ന് ഹൈക്കോടതി പറഞ്ഞു. ഡീസൽ ഇല്ലാതെ വണ്ടി ഓടുമോ? അതുപോലെ ശമ്പളം കിട്ടാതെ ജീവനക്കാർക്ക് എങ്ങനെ ജീവിക്കാനാകുമെന്നും ഒരുപാട് ചുമതലകളുള്ള ഒരാളെ എന്തിനാണ് സിഎംഡി ആക്കിയതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കെഎസ്ആർടിസി പോലെ ഇത്രയും പ്രശ്നങ്ങൾ ഉള്ള ഒരു സ്ഥാപനത്തിൽ അത് വേണമായിരുന്നോ എന്നും ഹൈക്കോടതി ആരാഞ്ഞു.
ലാഭമില്ലാത്തതും കേടായതുമായ കെഎസ്ആർടിസി ബസ്സുകൾ ക്ലാസ് മുറികളാക്കിയ സർക്കാർ നടപടിയെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. സർക്കാർ ഈ വിഷയം ഇത്ര ലാഘവത്തോടെ എടുക്കരുത്. ഒരു യാഡിൽ ബസ്സ് തുരുമ്പ് എടുത്താൽ അതിന് ആർക്കെങ്കിലും ഉത്തരവാദിത്തം ഉണ്ടാകുമായിരുന്നെങ്കിൽ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഒരു കുട്ടിക്ക് ബസ്സിൽ എത്ര കാലം ഇരുന്നു പഠിക്കാൻ കഴിയും? ക്ലാസ് നടത്തുന്നത് നിർത്തി സർവീസ് നേരെയാക്കാൻ ആണ് നിങ്ങൾ നോക്കേണ്ടതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കെ എസ് ആർടിസിയിൽ കാലതാമസമില്ലാതെ ശമ്പളം നൽകണമെന്നും കെഎസ്ആർടിസിയുടെ ആസ്തിവിവരം വേണമെന്നും വായ്പ എടുത്ത് എന്തിന് വിനയോഗിച്ചുവെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജോലിയുടെ സ്വഭാവത്തിലാണ് മാറ്റമുള്ളൂ ,എല്ലാവരും ചെയ്യുന്നത് ജോലി തന്നെയാണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകിയേപറ്റൂവെന്ന് ഹൈക്കോടതി ആവർത്തിച്ചു.
പരസ്പരം പഴിചാരിയിട്ട് കാര്യമില്ല, മാനേജ്മെൻറിന് ക്യത്യമായ വൈദഗ്ധ്യം വേണമെന്നും അതിന് കഴിവുള്ളവരെ നിയമിക്കണമെന്ന് കോടതി കുറ്റപ്പെടുത്തി.
Comments