വർക്കല; സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ അക്രമം. വർക്കലയിൽ പ്രകടനം നടത്തിയ പ്രവർത്തകർക്ക് നേരെയാണ് സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകർ അക്രമം നടത്തിയത്. അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചതെന്നും കൈയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നുവെന്നും ബിജെപി ആരോപിച്ചു.
മുഖ്യമന്ത്രി രാജി വക്കണം എന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. മൂന്ന് കൗൺസിലർമാർക്കും സ്ത്രീകൾ ഉൾപ്പെടെ നിരവധി പ്രവർത്തകർക്കും അക്രമത്തിൽ പരിക്കേറ്റു. യാതൊരു പ്രകോപനവും ഇല്ലാതെ ആയിരുന്നു സിപിഎം ഗുണ്ടകളുടെ അക്രമം.
സിപിഎമ്മിന്റെ അക്രമത്തിന് മുൻപിൽ തല കുനിച്ചു കൊടുക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വിവി. രാജേഷ് പറഞ്ഞു. ഒരു ഭാഗത്ത് പോലീസിനെ സിപിഎം ആക്കി മാറ്റുകയും മറുഭാഗത്ത് സിപിഎംകാരെക്കൊണ്ട് തെരുവിൽ അക്രമം കാണിക്കുകയും ചെയ്യാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. സർവ്വശക്തിയും സമാഹരിച്ച് പ്രതിരോധിക്കും. അക്രമത്തെ പോലീസ് നോക്കിനിന്ന് പിന്തുണയ്‌ക്കുകയാണ്. ആസൂത്രിതമായ അക്രമമാണ് നടന്നത്.
എംഎൽഎയുടെ പിന്തുണയോടെയാണ് അക്രമികൾ അഴിഞ്ഞാടിയത്. മറ്റെന്നാൾ രാവിലെ വർക്കല എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും വി.വി രാജേഷ് അറിയിച്ചു. സംഭവത്തിൽ നിഷ്‌ക്രിയരായി നിന്ന പോലീസുകാർക്കെതിരെ റൂറൽ എസ്പിക്ക് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments