ന്യൂഡൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മുസേവാല വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഗോൾഡി ബ്രാറിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ.
സതീന്ദർ സിംഗ് എന്ന ഗോൾഡി ബ്രാർ കഴിഞ്ഞ ദിവസം ഗായകന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. റെഡ്‌കോർണർ നോട്ടീസ് പുറത്തിറക്കിയശേഷം ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് സിബിഐ വ്യക്തമാക്കി.
2017 ലാണ് ഗോൾഡി ബ്രാർ സ്റ്റുഡന്റ് വിസയിൽ കാനഡയിലേക്ക് കടന്നത്. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ സജീവ അംഗമാണ് ഗോൾഡി ബ്രാർ. കാനഡയിലാണ് ഇയാളുടെ പ്രവർത്തന കേന്ദ്രം. 29 കാരനായ ഇയാൾക്കെതിരെ കൊലപാതകവും വധശ്രമവും അടക്കം 16-ഓളം കേസുകളാണ് പഞ്ചാബിൽ മാത്രമുള്ളത്. നാലുകേസുകളിൽ ഗോൾഡി ബ്രാറിനെ കോടതി വെറുതെവിടുകയും ചെയ്തു.എ-പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കുപ്രസിദ്ധ കുറ്റവാളിയാണ് ഗോൾഡി ബ്രാർ. വിവിധ കാലയളവുകളിൽ വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇയാളുടെ ഫോട്ടോകളും പഞ്ചാബ് പോലീസിന്റെ ഫയലുകളിലുണ്ട്.
ലോറൻസ് ബിഷ്ണോയി അടക്കം 12-ഓളം കൂട്ടാളികളൊടൊപ്പം ചേർന്നാണ് ഗോൾഡിയുടെ പ്രവർത്തനം. 2018-ൽ സൽമാൻ ഖാന്റെ വസതിയിലെത്തിയ സാംബത് നെഹ്റയും ഇയാളുടെ കൂട്ടാളിയാണ്.അതേസമയം ഗായകൻ കൊല്ലപ്പെടുന്നതിന് പത്ത് ദിവസം മുൻപ് ഗോൾഡി ബ്രാറിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സിബിഐയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നുവെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു.
കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്ന ആളെ പിടികൂടുന്നതിനായിട്ടാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുക. കുറ്റം നടന്ന രാജ്യത്തിന് പ്രതിയെ കൈമാറുക എന്ന ഉദ്ദേശത്തോടെയാണ് അറസ്റ്റ് നടക്കുക.ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കെതിരെയാണ് സാധാരണ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാറുള്ളത്.അംഗരാജ്യത്തിന്റെ അഭ്യർത്ഥന പ്രകാരം ഇന്റർപോൾ ജനറൽ സെക്രട്ടേറിയറ്റ് ആണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നത്.
Comments