പഞ്ചാബ് :കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായിരുന്ന സിദ്ധു മൂസേവാലയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് വ്യക്തമായ ഗുണ്ടാ നേതാവ് ഗോൾഡി ബ്രാറിനെ കൈമാറാൻ കാനഡയോട് ഇന്ത്യ അഭ്യർത്ഥിച്ചേക്കും. ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് ഇന്റർപോൾ പുറത്തിറക്കി. ഈ സാഹചര്യത്തിലാണ് നീക്കം .കാനഡയിലുള്ള ഇയാളെ ഉടൻ ഇന്ത്യയിലേക്ക് കൊണ്ട് വരാനുള്ള നടപടികൾ ആരംഭിക്കുമെന്ന് സിബിഐയും വ്യക്തമാക്കി.
ഗായകന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം കഴിഞ്ഞദിവസം ഇയാൾ ഏറ്റെടുത്തിരുന്നു.ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ സജീവ അംഗമാണ് ഇയാൾ.2017 ലാണ് ഗോൾഡി ബ്രാർ സ്റ്റുഡന്റ് വിസയിൽ കാനഡയിലേക്ക് പോയത്. ഇയാൾക്കെതിരെ കൊലപാതകവും വധശ്രമവും അടക്കം 16 ഓളം കേസുകളാണ് നിലനിൽക്കുന്നത്. നാല് കേസുകളിൽ കോടതി ഇയാളെ വെറുതെ വിടുകയും ചെയ്തു.
വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇയാളുടെ ഫോട്ടോകളും പഞ്ചാബ് പോലീസിന്റെ ഫയലുകളിലുണ്ട്.ശിരോമണി അകാലിദൾ നേതാവ് വിക്കി മുദ്ദുഖേരയുടെ കൊലപാതകത്തിന്റെ പ്രതികാരമാണ് കൊലയ്‌ക്ക് പിന്നിലെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഴ്‌ച്ചയാണ് എഎൻ 94 ഉപയോഗിച്ച് സിദ്ധു മുസേവാലയെ വെടിവച്ച് കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ശരീരത്തിൽ 19 വെടിയേറ്റ മുറിവുകളുണ്ടെന്നും ,വെടിയേറ്റ് 15 മിനിറ്റിനുള്ളിൽ മരിച്ചുവെന്നുമായിരുന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ട് .സംഭവ ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയ സിദ്ധു മൂസേവാലയെ കുറ്റവാളികൾ പിന്തുടർന്നു.കാറിന് നേരെ വെടിയുതിർക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ ഒപ്പം ഉണ്ടായിരുന്നില്ല.ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു എന്ന് പഞ്ചാബ് ഡിജിപി വി കെ ഭാവ്ര പറഞ്ഞിരുന്നു.
Comments