തിരുവനന്തപുരം: കൂളിമാട് പാലത്തിന്റെ ബീം തകർന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. റിപ്പോർട്ട് അപൂർണമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം റിപ്പോർട്ട് ആകെ തള്ളിയിട്ടില്ലെന്നും പിഴവ് എന്താണെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥതല പരിശോധനയുടെ തനിയാവർത്തനമാണ് വിജിലൻസ് വിശദീകരണമെന്നും മന്ത്രി സൂചിപ്പിച്ചു.
പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർക്കും കരാർ കമ്പനിക്കും വീഴ്ച പറ്റിയെന്നായിരുന്നു ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്. എന്നാലിത് പാലം തകർന്ന ഉടൻ നടന്ന അന്വേഷണ വിവരങ്ങളുടെ തനിയാവർത്തനമാണെന്ന് മന്ത്രി വ്യക്തമാക്കി. സമഗ്രമായ വിവരങ്ങൾ ഉൾപ്പെടുത്തണമെന്നും കൂടുതൽ വ്യക്തത ഉണ്ടാകണമെന്ന സൂചനയും റിപ്പോർട്ട് മടക്കി അയച്ച കുറിപ്പിൽ മന്ത്രി പറയുന്നു.
തകർന്ന ബീം ഉറപ്പിക്കാൻ ഉപയോഗിച്ച ഹൈഡ്രോളിക് സംവിധാനത്തിന്റെ പിഴവ് ആഭ്യന്തര വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പിഡബ്ല്യൂഡി കായികമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് എഞ്ചിനീയർമാർ വയനാട്ടിലായിരുന്നുവെന്നും റിപ്പോർട്ടിൽ ഉണ്ട്. അതേസമയം സുപ്രധാന ഘട്ടത്തിൽ നിർമാണ സ്ഥലത്ത് നിന്നും വിട്ടുനിൽക്കാൻ ഇവർക്ക് അനുമതി നൽകിയത് ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന നിർദ്ദേശമാണ് മന്ത്രിയുടെ ഓഫീസ് നൽകിയിരിക്കുന്നത്.
ആഭ്യന്തര വിജിലൻസ് ഇപ്പോൾ നൽകിയ റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കാൻ സാധിക്കില്ലെന്നാണ് സൂചന. നടപടി ഉണ്ടാകാതിരുന്നാൽ ജനകീയ പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യതയും മുന്നിലുണ്ട്. ഇത് മുൻകൂട്ടി കണ്ടാകും മന്ത്രി റിപ്പോർട്ട് തള്ളിയതെന്നാണ് വിലയിരുത്തൽ.
Comments