മുംബൈ: മുൻ ക്രിക്കറ്റ് താരങ്ങളുടെയും അമ്പയർമാരുടെയും പെൻഷൻ വർദ്ധിപ്പിച്ചതായി ബിസിസിഐ അറിയിച്ചു. മുൻ താരങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ പരിഗണിക്കേണ്ടത് അനിവാര്യമായ കാര്യമാണെന്ന് ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞു. വാഴ്‌ത്തപ്പെടാത്ത നായകന്മാരാണ് അമ്പയർമാർ. അവരുടെ ക്ഷേമവും ബിസിസിഐയുടെ ഉത്തരവാദിത്വമാണെന്നും ഗാംഗുലി പറഞ്ഞു.
നിലവിലെ താരങ്ങളായാലും മുൻ താരങ്ങളായാലും അവരുടെ ക്ഷേമത്തിന് മുന്തിയ പരിഗണന നൽകേണ്ടതാണ്. ആ അർത്ഥത്തിലാണ് പെൻഷൻ വർദ്ധിപ്പിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. അതുല്യമായ സേവനം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ അന്തസ്സ് ഉയർത്തിയവരാണ് അമ്പയർമാരെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.
പെൻഷൻ വർദ്ധിപ്പിക്കുന്നതിലൂടെ 900 പേർക്ക് ഗുണമുണ്ടാകും. 75 ശതമാനം പേർക്കും ഇരട്ടിയായാണ് പെൻഷൻ ഉയർത്തിയിരിക്കുന്നതെന്നും ജയ് ഷാ പറഞ്ഞു. പെൻഷൻ ഉയർത്തിയ നടപടിക്ക് ജൂൺ 1 മുതൽ മുൻകാല പ്രാബല്യം ഉണ്ടാകുമെന്നും ബിസിസിഐ വ്യക്തമാക്കി.
Comments