കൊല്ലം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് ആര്‍എസ്പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ആര്‍എസ്പി പ്രവര്‍ത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. ശാന്തമായി നടന്ന പ്രതിഷേധങ്ങള്‍ക്കുനേരെ ടിയര്‍ഗ്യാസ് ഉപയോഗിക്കുകയായിരുന്നുവെന്നും പാര്‍ട്ടി ഓഫീസില്‍ നിന്നും ലഭിക്കുന്ന നിർദ്ദേശമനുസരിച്ചാണ് പോലീസ് മർദ്ദിക്കുന്നതെന്നും പ്രേമചന്ദ്രന്‍ പ്രതികരിച്ചു. പിന്നാലെ ഫെയ്സ്ബുക്കിൽ പ്രതിഷേധമറിയിച്ച് ഷിബു ബേബി ജോണും.
ഇത് ഉത്തരകൊറിയ അല്ല എന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കാനാണ് പിണറായിയുടെ പോലീസ് ശ്രമിക്കുന്നതെങ്കിൽ തിരിച്ചടി നൽകുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ആർഎസ്പി മാര്‍ച്ചിനുനേരെ ഏകപക്ഷീയമായാണ് പോലീസ് ആക്രമണം അഴിച്ചുവിട്ടത്. ജനാധിപത്യ കേരളത്തെ ഒരു ഏകാധിപത്യ പ്രവിശ്യയായി മാറ്റിയെടുക്കാമെന്നുള്ള സ്വപ്‌നമാണിതെന്നും രാജാവിനും വിദൂഷക കൂട്ടങ്ങള്‍ക്കും അധിക കാലം ഇങ്ങനെ മുന്നോട്ടുപോകാനാൻ കഴിയില്ല എന്നും മുഖ്യമന്ത്രിയെ വിമർശിച്ച് ഷിബു ബേബി ജോൺ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഷിബു ബേബി ജോണിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം,
ഇത് ഉത്തരകൊറിയയല്ല, സ്റ്റാലിന്റെ റഷ്യയല്ല. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കാനാണ് പിണറായിയുടെ പോലീസ് ശ്രമിക്കുന്നതെങ്കില്‍ തത്തുല്യമായ തിരിച്ചടിയുണ്ടാകും എന്നുകൂടി പ്രതീക്ഷിച്ചുകൊള്ളണം. കൊല്ലത്ത് RSP മാര്‍ച്ചിനുനേരെ ഏകപക്ഷീയമായി ആക്രമണമഴിച്ചുവിട്ട പിണറായിയുടെ പോലീസ് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അടക്കം നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും നിഷ്ഠൂരമായി തല്ലിച്ചതച്ചു. പ്രായം പോലും നോക്കാതെ സ.എ.എ. അസീസിനു മേലുണ്ടായ ആക്രമണത്തെ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് വിഫലമാക്കിയത്.
ജനാധിപത്യകേരളത്തെ ഒരു ഏകാധിപത്യപ്രവിശ്യയായി മാറ്റിയെടുക്കാമെന്നുള്ള ചിലരുടെ സ്വപ്‌നങ്ങളാണ് കേരളത്തിലെ തെരുവുകളെ ചോരക്കളങ്ങളാക്കിത്തീര്‍ക്കുന്നത്.
ജനാധിപത്യപരമായ പ്രതിഷേധങ്ങളോ സമാധാനപരമായ സമരങ്ങളോ പോലും അവര്‍ക്ക് സഹിക്കാനാകുന്നില്ല. ഇതിനേക്കാള്‍ വലിയ ഏകാധിപതിയായിരുന്ന സര്‍ സി.പിയെ വെട്ടി നാടുകടത്തിയ പ്രസ്ഥാനമാണ് ആര്‍.എസ്.പി. ആ ഞങ്ങളെ നിങ്ങളുടെ കൈക്കരുത്ത് കൊണ്ട് തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കണ്ട. എതിര്‍ക്കുന്നവര്‍ക്കെതിരെ കേസെടുത്തും, പ്രതിഷേധിക്കുന്നവരെ ക്രൂരമായി മര്‍ദ്ധിച്ചും എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമം ഒരു ജനാധിപത്യ ഭരണകൂടത്തിന് ഒരിക്കലും ഭൂഷണമല്ല. പൊതുജനങ്ങളെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തി ഈ രാജാവിനും വിദൂഷകകൂട്ടങ്ങള്‍ക്കും അധികകാലം മുന്നോട്ടുപോകാനാവില്ലെന്ന് ഓര്‍മിപ്പിക്കുകയാണ്.
Comments