ഇസ്ലാമാബാദ്: പാകിസ്താൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാൻ ചായ കുടിയ്ക്കുന്നത് കുറയ്ക്കണമെന്ന നിർദ്ദേശവുമായി മന്ത്രി അഹ്സൽ ഇഖ്ബാൽ. ജനങ്ങൾ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന സാധനങ്ങൾ കുറയ്ക്കണമെന്നും ചായകുടി കുറച്ചാൽ തന്നെ രാജ്യം രക്ഷപ്പെടുമെന്നും അഹ്സൽ ഇഖ്ബാൽ പറഞ്ഞു.
‘തേയില ഇറക്കുമതി ചെയ്യാൻ രാജ്യത്തിന് പണം കടം വാങ്ങേണ്ടിവരുന്നു, രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, പ്രതിദിനം ഒന്നോ രണ്ടോ കപ്പ് ചായയെങ്കിലും കുറയ്ക്കാൻ ജനങ്ങളോട് ഞാൻ അഭ്യർിക്കുകയാണ്. ഇറക്കുമതി സർക്കാരിന് അധിക സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതാണ് പ്രധാന പ്രശ്നം. കടം വാങ്ങിയ പണം ഉപയോഗിച്ചാണ് നിലവിൽ തേയില ഇറക്കുമതി ചെയ്യുന്നത്. ഒരു ദിവസം ഒരു കപ്പ് ചായ മാത്രം കുടിക്കുന്നത് പതിവാക്കിയാൽ വലിയൊരു തുക ലാഭിക്കാം’ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ലോകത്ത് ഏറ്റവും കൂടുതൽ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താൻ. കഴിഞ്ഞ വർഷം 600 ദശലക്ഷം ഡോളറിന്റെ തേയിലയാണ് ഇറക്കുമതി ചെയ്തത്.
ചായകുടി കുറയ്ക്കണമെന്ന മന്ത്രിയുടെ നിർദ്ദേശംവലിയ വിമർശനത്തിന് കാരണമായി. പൊതു സ്വത്ത് ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ വസതിയിലെ നീന്തൽക്കുളം പുതുക്കിപ്പണിയുന്നതും അത്യാഢംബര അത്താഴവിരുന്നുകൾ നടത്തുന്നതും പാക് ജനത ചോദ്യം ചെയ്തു. ജനോപകാരപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്യാതെ ചായ കുറയ്ക്കണമെന്ന ഉത്തരവിനെ മാനിക്കില്ലെന്ന് ജനം പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് നിലവിൽ പാകിസ്താൻ. സാമ്പത്തിക പ്രശ്നം രൂക്ഷമായതോടെ ഭക്ഷ്യവസ്തുക്കൾ, വാതകം, ഇന്ധനം എന്നിവയുടെയും വില ഉയരുകയാണ്.വൈദ്യുതി നിയന്ത്രണം പത്തുമണിക്കൂറാക്കി ഉയർത്താൻ പാകിസ്താൻ ആലോചിക്കുന്നുണ്ട്. പാകിസ്താന്റെ വിദേശനാണ്യശേഖരം ജൂൺ ആദ്യവാരം 1000കോടി ഡോളറായി ചുരുങ്ങിയിരുന്നു.
Comments