ന്യൂഡൽഹി: ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന്റെ പ്രവർത്തനം ഏറ്റെടുത്ത് ഇന്ത്യ. തുറമുഖത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. 10 വർഷത്തെ നടത്തിപ്പിനുള്ള കരാറിലാണ് ഇന്ത്യയും ഇറാനും ഒപ്പുവച്ചത്. ഇതോടെ ചബഹാർ തുറമുഖത്തിലൂടെയുള്ള ചരക്കുനീക്കങ്ങളുടെ നിയന്ത്രണം ഇന്ത്യയുടെ കരങ്ങളിലായിരിക്കും.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ഇറാനിലെത്തിയിരുന്നു. തുടർന്ന് നടത്തിയ യോഗത്തിലാണ് കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചത്. തുറമുഖം ഇന്ത്യ ഏറ്റെടുക്കുന്നതോടെ ചൈനയ്‌ക്കും പാകിസ്താനും ഇത് കനത്ത തിരിച്ചടിയാകും. പാകിസ്താനിലെ ഗദ്ദാർ തുറമുഖത്തിന്റെ വികസനം ഏറ്റെടുത്ത്, അറബിക്കടലിലെ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു ചൈനയ്‌ക്കുണ്ടായിരുന്നത്. ഇതിനുപുറമെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതി വഴി പാകിസ്താനിൽ റോഡ് നിർമാണത്തിനും ചൈന ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിന് കനത്ത തിരിച്ചടിയാണ് ഇപ്പോൾ ചൈനയ്‌ക്ക് ലഭിച്ചിരിക്കുന്നത്. അറബിക്കടലിലെ ചൈനയുടെ സാന്നിധ്യത്തെ നേരിടാൻ ചബഹാർ തുറമുഖം ഇന്ത്യയ്‌ക്ക് സഹായകരമാകും.
ചബഹാർ തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ത്യ സഹായങ്ങൾ നൽകിയിരുന്നു. 2018ൽ തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിച്ചപ്പോൾ ഇന്ത്യ ആറ് ക്രെയിനുകൾ നൽകി സഹായിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെയാണ് കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിടാൻ ധാരണയായത്. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ കോമൺവെൽത്ത് രാജ്യങ്ങൾക്ക് പരസ്പരം ബന്ധപ്പെടുന്നതിനും ചരക്കു നീക്കത്തിനും ഇനി ചബഹാർ തുറമുഖം സുപ്രധാന പങ്ക് വഹിക്കും. 10 വർഷം കഴിഞ്ഞ് കരാർ പുതുക്കുന്നതിനെ കുറിച്ചും തീരുമാനമായേക്കാം. ഇതാദ്യമായാണ് രാജ്യത്തിന് പുറത്തുള്ള ഒരു തുറമുഖത്തിന്റെ നടത്തിപ്പവകാശം ഇന്ത്യ ഏറ്റെടുക്കുന്നത്.
🇮🇳🇮🇷| Scripting a new chapter in bilateral partnership!
Minister @shipmin_india & @moayush @sarbanandsonwal witnessed the signing of the long-term contract for the operation of the Shahid Beheshti Port in Chabahar, between India Ports Global Ltd. & Ports and Maritime… pic.twitter.com/hUddkyQrkE
— Randhir Jaiswal (@MEAIndia) May 13, 2024
2016ൽ ഇന്ത്യ ഭാഗികമായി ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പുവച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇറാൻ സന്ദർശനവേളയിലായിരുന്നു ഇതിന് ധാരണയായത്. ഇതോടെ 2018ൽ ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്താൻ തുടങ്ങിയ ത്രിരാഷ്‌ട്ര കരാർ പ്രകാരം തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു.
2003 ൽ വാജ്‌പേയി സർക്കാരിന്റെ കാലത്താണ് ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് ഇറാനുമായുള്ള ചർച്ചകൾ ഭാരതം ആരംഭിക്കുന്നത്. എന്നാൽ പിന്നീട് യുപിഎ സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതിക്ക് തടയിടുകയായിരുന്നു. തുടർന്ന് 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഇന്ത്യയ്‌ക്ക് തന്ത്രപ്രധാനമാകുന്ന പദ്ധതി പുനരാരംഭിച്ചത്.















