ടോക്കിയോ ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവായ നീരജ് ചോപ്ര വീണ്ടും രാജ്യത്തിന് അഭിമാനമായിരിക്കുകയാണ്. ഫിൻലാൻഡിൽ നടക്കുന്ന കുർതാനെ ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണവേട്ട നടത്തിയാണ് നീരജ് വീണ്ടും താരമായത്.
മൂന്ന് പരിശ്രമങ്ങളിൽ ആദ്യത്തെ എറിഞ്ഞുവീഴ്‌ത്തൽ തന്നെ നീരജിന് സ്വർണം നേടിത്തരാൻ പാകമുള്ളതായിരുന്നു. നീരജിന്റെ ജാവലിൻ 86.69 മീറ്റർ ദൂരം താണ്ടിയാണ് സ്വർണം സ്വന്തമാക്കിയത്. എന്നാൽ പിന്നീടുള്ള രണ്ട് ശ്രമങ്ങളും ഫൗളായിരുന്നു. ഇതിൽ മൂന്നാമത്തെ പരിശ്രമത്തിലാണ് ജാവലിൻ എറിഞ്ഞതിന് ശേഷം നീരജ് നിലത്തുവീണത്. എന്നാൽ വീഴ്ചയ്‌ക്ക് അപ്പുറം തന്നെ കാത്തിരുന്നത് സ്വർണ മെഡൽ ആയിരുന്നുവെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു.
After an intentional foul on his second, he slips on his third.. Testing conditions out there…#NeerajChopra pic.twitter.com/71qRFcEEyJ
— Naveen Peter (@peterspeaking) June 18, 2022
കെഷോൺ വാൽകോട്ട്, ആൻഡേഴ്സൺ പീറ്റേഴ്സ് എന്നിവരെ പിന്നിലാക്കിയാണ് നീരജ് സ്വർണം നേടിയത്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ കെഷോൺ വാൽകോട്ട് വെള്ളി മെഡൽ (86.64 മീറ്റർ) സ്വന്തമാക്കിയപ്പോൾ ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് (84.75 മീറ്റർ) വെങ്കലവും നേടി.
അതേസമയം ജൂലൈ 28 മുതൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ സംഘത്തെ നീരജ് ചോപ്രയാണ് നയിക്കുക. 37 അഗം ഇന്ത്യൻ സംഘത്തിൽ പത്ത് മലയാളികളുമുണ്ട്. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ ഓഗസ്റ്റ് എട്ട് വരെയാണ് കോമൺവെൽത്ത് ഗെയിംസ് അരങ്ങേറുന്നത്.
Comments