ന്യൂഡൽഹി: കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ഡൽഹിയിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അവർ അസുഖബാധിതയാണെന്ന വിവരം അറിയിച്ചത്.
നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂൺ 23-ന് സംഘടിപ്പിച്ച ചടങ്ങിനെത്താൻ കഴിയുകയില്ലെന്ന് അറിയിച്ച കേന്ദ്രമന്ത്രി ഡൽഹിയിലെ രാജേന്ദ്ര നഗർ നിവാസികളോട് ക്ഷമാപണവും നടത്തി. ഇത് രണ്ടാം തവണയാണ് മന്ത്രിക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. നേരത്തെ 2020-ലായിരുന്നു രോഗം ബാധിച്ചത്.
അതേസമയം രാജ്യത്ത് കൊറോണ വ്യാപനം വർധിച്ച് വരികയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിലും രോഗബാധിതർ കൂടുതലാണ്. ഞായറാഴ്ച 1,530 പേർക്കാണ് ഡൽഹിയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി രാജ്യതലസ്ഥാനത്ത് ആയിരത്തിന് മുകളിൽ പ്രതിദിന രോഗികളാണ് റിപ്പോർട്ട് ചെയ്യുന്നത്.















