ന്യൂയോർക്ക്: അബദ്ധത്തിൽ അതിർത്തി കടന്ന ഇന്ത്യൻ പൗരനെ ഐക്യരാഷ്‌ട്ര സഭയുടെ ഭീകരരുടെ പട്ടികയിലേയ്‌ക്ക് ഉൾപ്പെടുത്താൻ പാകിസ്താന്റെ ഗൂഢനീക്കം. എന്നാൽ മറ്റ് രാജ്യങ്ങളുടെ പിന്തുണയോടെ പാകിസ്താന്റെ നീക്കം ഇന്ത്യ തകർത്തു. ഐക്യരാഷ്‌ട്രരക്ഷാ കൗൺസിലിന്റെ 1267-ാം സമിതിയോഗത്തിലായിരുന്നു പാകിസ്താന്റെ തന്ത്രപരമായ നീക്കമെന്ന് ടി.എസ്.തിരുമൂർത്തി പറഞ്ഞു.
അറിയാതെ അതിർത്തി കടന്നുവെന്ന പേരിൽ പാകിസ്താനിലെ ജയിലിൽ നരകയാതന അനുഭവിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ഗോബിന്ദ പട്നായ്ക് ദുഗ്ഗിവലാസയെ ആണ് ഭീകരനായി ചിത്രീകരിക്കാൻ പാകിസ്താൻ ശ്രമിച്ചത്. പാകിസ്താനിലെ ഭീകരാക്രമണങ്ങളിൽ ഗോബിന്ദ പങ്കെടുത്തെന്ന് ആരോപിച്ചാണ് പാകിസ്താന്റെ നീക്കം. കഴിഞ്ഞയാഴ്ചയാണ് പാകിസ്താൻ തന്ത്രങ്ങൾ മെനഞ്ഞത്. ലഷ്‌ക്കർ ഇ ത്വായ്ബ ഭീകരൻ അബ്ദുൾ റെഹ്മാൻ മാക്കിയെ ഭീകരനാക്കുന്നതിനെതിരെ പാകിസ്താന് വേണ്ടി ചൈന ഇടപെട്ടതിന് പിന്നാലെയാണ് ഇന്ത്യൻ പൗരന്റെ പേര് പാകിസ്താൻ സമിതിയ്‌ക്ക് മുമ്പാകെ വെച്ചത്. എന്നാൽ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൺ, അൽബേനിയ എന്നിവരാണ് ഇന്ത്യയ്‌ക്കായി പ്രതിരോധം തീർത്തത്.
ഈ മാസം രക്ഷാ കൗൺസിൽ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നതിനാലാണ് രക്ഷാസമിതി സ്ഥിരം അംഗങ്ങൾക്കൊപ്പം അൽബേനിയയ്‌ക്കും ഇന്ത്യയെ പിന്തുണയ്‌ക്കാൻ അവസരം ലഭിച്ചത്. പാകിസ്താന്റെ വാദത്തിനൊപ്പം ചൈന നിന്നപ്പോൾ റഷ്യ നിഷ്പക്ഷ നിലപാടെടുത്തു.
Comments