ഈജിപ്ത്… ഈജിപ്‌തെന്ന പേരുകേട്ടാൽ ആദ്യം ഓർമ്മവരിക ഒരുപാട് രഹസ്യങ്ങളും നിഗൂഢതകളും ഒളിപ്പിച്ച ഭീമൻ പിരമിഡുകളും അതിൽ അടക്കം ചെയ്ത മമ്മികളുമായിരിക്കും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇത്തരം മമ്മികൾ വലിയ നിധികളുടെ കാവൽക്കാരായിരുന്നുവെന്നും നമുക്കറിയാം. ആ നിധിയിൽ കണ്ണുവെച്ചെത്തിയ പാശ്ചാത്യ ശക്തികൾ ഒരുപാട് നിർമ്മിതികൾക്കും മമ്മികൾക്കുമാണ് വിനാശം വരുത്തിയത്. നിധി വേട്ടയ്‌ക്കിടെ പലരും മരിച്ച് വീണതും ഏറെ പ്രത്യേകതകൾ നിറഞ്ഞ മമ്മികൾ കണ്ടുപിടിക്കപ്പെട്ടതും മമ്മികളെ ചുറ്റിപ്പറ്റി ആസ്വാഭാവിക കഥകൾ പ്രചരിക്കാൻ കാരണമായി. നാട് വിറപ്പിച്ച് ഭരിച്ചിരുന്ന ഫറവോമാരേയും അവരുടെ അനുനായികളായ അംഗരംക്ഷകരെയും ഭയന്ന് ഒരു കൂട്ടർ ഭയഭക്തിയോടെ മമ്മികളെ കണ്ടപ്പോൾ ചിലർ മ്മികളുടെ പ്രത്യേകതകൾ തേടി പോയി.
നൂറ്റാണ്ടുകളോളം കേട് വരാതിരിക്കാൻ പ്രത്യേക കൂട്ടുകൾ ചേർത്താണ് മൃതദേഹങ്ങൾ മമ്മിഫൈ ചെയ്യുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യകൾ ഇന്നത്തെ പോലെ പുരോഗതി കൈവരിച്ചിട്ടില്ലാത്ത കാലത്ത് അന്ന് മൃതദേഹങ്ങൾ ഇത്ര സൂക്ഷമതയോടെ സൂക്ഷിച്ച് വച്ചിരിക്കുന്നത് ആളുകൾക്ക് കൗതുകമായി.
ഖനനസമയത്ത് കണ്ടെത്തുന്ന ഇത്തരം മമ്മികൾ, ഔഷധഗുണമുള്ളവയായി വ്യാഖ്യാനിക്കപ്പെട്ടു. പ്ലേഗ് മുതൽ തലവേദനയ്‌ക്ക് വരെ, മമ്മികളുടെ അവശിഷ്ടങ്ങൾ മരുന്നാക്കി കഴിച്ചാൽ മതി എന്ന പ്രചാരണമുണ്ടായി . ഇതേ തുടർന്ന് നിരവധി മമ്മികൾ ചെമ്പിൽ കഷായമായി മാറി. 12 ാം നൂറ്റാണ്ടോടെ സമ്പന്നരും പാവപ്പെട്ടവർക്കും ഒരുപോലെ ആവശ്യമുള്ള മരുന്നായി മമ്മി മാറി. അക്കാലത്തെ വൈദ്യൻമാർ മമ്മികളുടെ തലയോട്ടി, എല്ലുകൾ, മാംസം എന്നിവ ചേർത്തുണ്ടാക്കിയ മരുന്നുകൾ രോഗശമനത്തിനായി നിർദ്ദേശിച്ചു. മുമിയ എന്ന പേരിൽ മമ്മിയിൽ നിന്ന് ഉണ്ടാക്കുന്ന മരുന്നുകൾ അറിയപ്പെടാൻ തുടങ്ങി.
അത്താഴത്തിന് ശേഷം മമ്മി പോലെ അൽപ്പം വത്യസ്തമായത് കഴിക്കാം എന്ന വിക്ടോറിയൻ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരുടെ നിർദ്ദേശവും ക്രമേണ ഖനന സമയത്ത് കണ്ടെത്തുന്ന മമ്മികളുടെ കൂട്ടനാശത്തിന് കാരണമായി. ഈജിപ്തിൽ നിന്ന് വലിയതോതിൽ മമ്മികൾ ഭക്ഷണത്തിനായി കടത്തിക്കൊണ്ടു വന്നു. മമ്മികൾക്ക് ആവശ്യക്കാരേറിയതോടെ വ്യാജ മമ്മികളും നിർമ്മിക്കപ്പെട്ടു. ആളുകളെ അജ്ഞതയെയും അങ്ങനെ ഒരു കൂട്ടം മുതലെടുത്തു. മദ്ധ്യകാലഘട്ടം മുതൽ 19 ാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഇങ്ങനെ മമ്മികൾ കഴിക്കുന്ന രീതി മനുഷ്യൻ തുടർന്നു.
മമ്മികൾക്ക് മാറാരോഗങ്ങളെ പോലും മാറ്റാനുള്ള ശക്തിയുണ്ടെന്ന വിശ്വാസം സാധാരണക്കാർക്കിടയിൽ മാത്രമായിരുന്നില്ലെന്ന് ചരിത്രരേഖകൾ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ മമ്മികളുടെ തലയോട്ടിയിൽ നിന്ന് നിർമ്മിച്ച മരുന്ന് കഴിച്ചിരുന്നു. അക്കാലത്ത് നാഡീ സംബന്ധമായ അസുഖങ്ങളെ ചികിത്സിക്കാൻ മനുഷ്യ തലയോട്ടി മരുന്നാക്കി വ്യാപകമായി കഴിച്ചിരുന്നതായി രേഖകളിൽ വ്യക്തമാണ്.
മമ്മികൾ കഴിക്കുന്ന അത്ര തന്നെ അറപ്പുള്ള മറ്റൊരു പ്രവൃത്തിയും വിക്ടോറിയൻ കാലഘട്ടത്തിലെ ഒരു കൂട്ടം സമ്പന്നർ ചെയ്ത് പോന്നിരുന്നു. ഈജിപ്തിൽ നിന്ന് കടത്തിക്കൊണ്ട് വന്നിരുന്ന മമ്മികളുടെ അൺറാപ്പിംഗ് ഇവന്റുകളും അവർ സംഘടിപ്പിച്ച് പോന്നു. മമ്മിഫൈ ചെയ്ത മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു ഇത്തരം പാർട്ടികളിൽ നടന്നിരുന്നത്. മമ്മിയുടെ ഓരോ കെട്ടും അഴിക്കുമ്പോഴും ആളുകൾ ആർപ്പുവിളികളോടെ കാത്തിരുന്നു. 20 ാം നൂറ്റാണ്ട് വരെ ഈ നികൃഷ്ടമായ പാർട്ടികൾ ചിലയിടങ്ങളിൽ നടന്നിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു.
പിന്നീട് നടന്ന ഗവേഷണങ്ങളിൽ മമ്മികൾക്ക് രോഗം മാറ്റാനുള്ള കഴിവ് ഇല്ലെന്ന് തെളിയിക്കപ്പെട്ടു. വർഷങ്ങൾ പഴക്കമുള്ള ഇന്നും തിരിച്ചറിയാനാവാത്ത ഔഷധകൂട്ടുകൾ ഉപയോഗിച്ച് മമ്മിഫൈ ചെയ്ത മൃതദേഹങ്ങൾ കഴിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്ന് ആധുനിക ശാസ്ത്രം പറയുന്നു. കാലമിത്രയായലും ഇന്നും കരിഞ്ചന്തയിൽ മമ്മിയുടെ അവശിഷ്ടങ്ങൾ ലഭ്യമാണെന്നാണ് വിവരം.
Comments